ചെങ്ങന്നൂര്‍: കൊല്ലകടവില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ വന്‍ പടക്കശേഖരം പോലീസ് പിടികൂടി. ഞായറാഴ്ച രാത്രിയും ഇന്നലെയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് വന്‍ പടക്ക ശേഖരം കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ കൊല്ലകടവ് ചന്തയ്ക്കു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ വെണ്മണി പോലീസ് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ചെങ്ങന്നൂര്‍ സിഐ: ജി.അജയ്നാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
ചെറുവല്ലൂര്‍ മേലേവീട്ടില്‍ ബിജി എന്നു വിളിക്കുന്ന എം.സി.ജോണിന്റേതാണ് ലൈസന്‍സില്ലാതെ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളെന്ന് പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. 33 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 429 കിലോ മാലപ്പടക്കവും ഏഴ് ചാക്കിലായി സൂക്ഷിച്ചിരുന്ന 119 കിലോ ഗുണ്ടുകളുമാണ് പിടിച്ചെടുത്തത്. കൊല്ലകടവ് എഴിയ്ക്കകത്ത് വീട്ടില്‍ അച്ചന്‍കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ആര്.സദാശിവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു, പോലീസ്, ചെറിയനാട് പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊല്ലകടവ് ചന്തയിലെ പഞ്ചായത്ത് വക ഷോപ്പിങ് കോപ്ലക്സിലെ രണ്ടു മുറികളില്‍ 57 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പടക്കങ്ങളും 10 കാര്‍ട്ടണുകളിലുള്ള ചൈനീസ് പടക്കങ്ങളുമാണ് പിടികൂടിയത്.
ചെറിയനാട് പഞ്ചായത്തില്‍ നിന്ന് മൂന്ന് കടമുറികളാണ് ചെറുവല്ലൂര്‍ മേലെവീട്ടില്‍ എം.സി. ജോണ്‍ കച്ചവടത്തിനായി ലേലത്തില്‍ എടുത്തിരുന്നത്. അതില്‍ രണ്ടു മുറികളില്‍ നിന്നാണ് പടക്കങ്ങള്‍ പിടിച്ചെടുത്തത്. വെണ്മണി പോലീസ് അഡീഷണല്‍ എസ്ഐ: ഈശോ പി.ഈശോ, എഎസ്ഐ: ആര്.ആനന്ദകുമാര്‍, സിപിഒ: എസ്.ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: