അരൂര്‍: മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മുന്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് മാര്‍ക്കറ്റ് നിര്‍മാണം തുടങ്ങിയത്.
നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. നിലവിലുള്ള മാര്‍ക്കറ്റ് ആധുനീക സംവിധാനങ്ങളോടെ പുനര്‍നിര്‍മിക്കുന്നതിന് മുന്നോടിയായി താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് ഇവിടെ ഇരുമ്പു പൈപ്പ് നാട്ടി താല്‍ക്കാലിക ഷെഡ് നിര്‍മിച്ചത്.
ഇവിടേക്ക് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മാറ്റിയ ശേഷം പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിര്‍മിക്കുവാനായിരുന്നു പദ്ധതിയിട്ടിരുന്നത്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നീളത്തില്‍ ടിന് ഷീറ്റ് വിരിച്ചാണ് ഷെഡ് നിര്‍മിച്ചത്.
മലിന ജലം ഒഴുകി പോകുന്നതിനോ മത്സ്യ കച്ചവടക്കാര്‍ക്ക് സൗകര്യപ്രദമായി വ്യാപാരം ചെയ്യുവാനോ മല്‍സ്യം വാങ്ങുവാനെത്തുന്നവര്ക്ക് നിന്നുതിരിയാനോ ഇടമില്ലാതെയാണ് ഷെഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. താല്‍ക്കാലിക ഷെഡ് നിര്‍മാണത്തിനായി ആദ്യം അനുവദിച്ച തുകയ്ക്ക് പുറമേ പഞ്ചായത്തിന്റെ വിഹിതവും അനുവദിച്ചിരുന്നു.
തുക ധൂര്‍ത്തടിച്ചതായി ആരോപണമുയര്‍ന്നതോടെയാണ് ഇത് സംബന്ധിച്ച് അന്വേഷണം വെണമെന്ന ആവശ്യമുയര്‍ന്നത്. ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഭരണാധികാരികള്‍ ഉദ്ഘാടനത്തിന് ഒരുങ്ങിയെങ്കിലും നാട്ടുകാര്‍ തടസ്സപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരെ പോലീസ് കേസും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: