ഞായറാഴ്ച പുലര്‍ച്ചെ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുണ്ടായ ദുരന്തം ലോകത്തിന്റെ ദുഃഖമായി. അന്തര്‍ദേശീയ മാധ്യമങ്ങളും രാഷ്ട്രനായകരുമെല്ലാം നിസ്സീമമായ അനുകമ്പയും ആദരാഞ്ജലിയും അര്‍പ്പിച്ചിരിക്കുന്നു. മരണസംഖ്യ ഇപ്പോള്‍ 109 ആയി ഉയര്‍ന്നിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഇനിയും നിരവധിപേര്‍ ചികിത്സയിലാണ്. ഒരു പകല്‍ മുഴുവന്‍ നീണ്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജാതി, മത, ദേശഭേദമന്യേ ജനങ്ങളെല്ലാം ഒത്തൊരുമിച്ച് കഠിന പ്രയത്നം നടത്തി. പ്രധാനമന്ത്രിയടക്കം ദേശീയ സംസ്ഥാന നേതാക്കള്‍ സംഭവസ്ഥലത്തെത്തി. പോലീസും ഫയര്‍ഫോഴ്സും സേവാഭാരതി അടക്കമുള്ളവരുടെ പ്രവര്‍ത്തനവും പ്രശംസനീയമായി.
അപകടം സംഭവിക്കുമ്പോള്‍ പാലിക്കേണ്ട ഒരുമയും സേവനസന്നദ്ധതയും മികച്ചരീതിയില്‍ തന്നെയാണ് പ്രകടമാക്കിയത്. ദുരന്തത്തില്‍ രാഷ്ട്രം ഒന്നടങ്കം ദുഃഖത്തിലമര്‍ന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ എവിടെ നടത്തണമെങ്കിലും അതിന് സംവിധാനമുണ്ടാക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. സൗജന്യ ചികിത്സ സംസ്ഥാന സര്‍ക്കാരും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി രണ്ട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അത് നല്കാന് കേന്ദ്രം തയ്യാറായി. അതോടൊപ്പം നാല് എണ്ണംകൂടി ഒരുക്കിനിര്‍ത്തി.
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതിനുപുറമെ കപ്പല്‍ മാര്‍ഗം ആവശ്യമായ മരുന്നെത്തിക്കാനും കേന്ദ്രം തയ്യാറായി. സൈന്യവും അര്‍ധസൈനിക വിഭാഗവും സേവനത്തിനായി രംഗത്തിറങ്ങി. ഇതെല്ലാം ഒരു ദുരന്തനിവാരണത്തിന് സംവിധാനങ്ങള്‍ എത്രമാത്രം ജാഗ്രതയോടെ പെരുമാറുന്നു എന്നതിന് തെളിവാണ്. എന്നാല്‍ പോരായ്മകള്‍ ഒരുപാട് നിരത്താനുണ്ട്. ഞായറാഴ്ച അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല. അത് ഉചിതവുമല്ല.
ദുരന്തത്തിലേര്‍പ്പെട്ടവരെല്ലാം ആശുപത്രിയിലായതിനാല്‍ ഇനി വൈദ്യശാസ്ത്രമാണ് ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. അതേസമയം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ അതിനുള്ള സംവിധാനം ഒരുക്കാത്തതുടള്‍പ്പെടെയുള്ള പോക്കണക്കേടുകള്‍ ഇനി പറയാതെ വയ്യ. ഞായറാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നവരെ കാണാനെത്തിയപ്പോള്‍ അവിടെ കണ്ട അനുഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കാപട്യം തുറന്നുകാണിക്കുന്നതാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ വീണ് കൈകാലുകള്‍ ഒടിഞ്ഞവര്‍ക്കായി ശസ്ത്രക്രിയ നടത്താനുള്ള സാധനസാമഗ്രികള്‍ പുറത്തുനിന്നുവാങ്ങാന്‍ അവശതയനുഭവിക്കുന്ന ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഒരാളുടെ ബന്ധുവിന് ഉപകരണങ്ങള്‍ വാങ്ങാന്‍ പതിനായിരം രൂപയുടെ ബില്ലാണ് നല്‍കേണ്ടിവന്നത്. കേന്ദ്രമന്ത്രി ഇതുകണ്ട് ക്ഷുഭിതനായശേഷമാണ് ഇടപെടലുകളുണ്ടായത്. അതിനുശേഷം മാത്രമാണ് സൗജന്യ ചികിത്സാ സൗകര്യം ലഭ്യമായത്.
പോലീസിന്റെ വീഴ്ചയാണ് മറ്റൊന്ന്. കമ്പക്കെട്ട് നടന്നത് പോലീസിന്റെ വീഴ്ചയാണെന്ന് ജില്ല കളക്ടര്‍ തുറന്നടിച്ചിരിക്കുകയാണ്.
വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് പൊലീസ് തിരുത്തിയത് എന്തിനാണെന്ന് കൊല്ലം കലക്ടര്‍ ഷൈനമോള്‍ ചോദിക്കുന്നു. പൊലീസിന്റെ നിരുത്തരവാദപരമായ നടപടിയാണ് അപകടത്തിലേക്ക് നയിച്ചത്. വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം നിര്‍ദ്ദേശിച്ചതാണ്.എന്ത് സാഹചര്യത്തിലാണ് പൊലീസ് ആ റിപ്പോര്‍ട്ട് തിരുത്തിയത്. ഒരു ദിവസംതന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങനെയാണ് നല്‍കിയത്. ഇത് പൊലീസിന്റെ വീഴ്ചതന്നെയാണ്. ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ടത് പൊലീസാണ്.
ഉത്തരവിറക്കിയ കളക്ടറല്ല പോയി മത്സരക്കമ്പം തടയേണ്ടത്. അതു ചെയ്യുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. താന്‍ അറിയാതെ എങ്ങനെയാണ് തന്റെ ഉത്തരവ് മറികടന്നത് എന്ന കളക്ടറുടെ ചോദ്യം പ്രസക്തമാണ്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ആറാം തീയതിയാണ് മത്സരക്കമ്പം നടത്താന്‍ അനുവദിക്കരുതെന്ന് പരവൂര്‍ സിഐയും ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കുന്നത്. സമാനമായ റിപ്പോര്‍ട്ടു തന്നെയാണു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും തഹസില്‍ദാരും നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചത്.
പിന്നെങ്ങനെയാണ് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വെടിക്കെട്ടു നടത്താമെന്നു പൊലീസ് കണ്ടെത്തിയത്. ഒമ്പതാം തീയതിതന്നെ നിലപാടു മാറ്റിയ പൊലീസ് വെടിക്കെട്ടു നടത്താമെന്നു റിപ്പോര്‍ട്ട് നല്കി. അന്നു കലക്ടര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഉത്തരവു കിട്ടിയാല്‍ അതു നടപ്പാക്കാന്‍ പൊലീസിന് എല്ലാ അധികാരവുമുണ്ട്. വെടിക്കെട്ടു നടക്കുമെന്നു മനസിലാക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസിന് തടയാമായിരുന്നു. പോലീസിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി എന്ന് വ്യക്തമാണ്. അത് ആരൊക്കെയാണെന്ന് വെടിക്കെട്ടിന് മുമ്പ് കമ്മിറ്റിക്കാര് പേര് വിളിച്ച് നന്ദിപറഞ്ഞതിലൂടെ വ്യക്തമാണ്. ആഭ്യന്തരമന്ത്രിയും ഒരു മുന്‍ എം.പിയും എം.പിയുമെല്ലാം അക്കൂട്ടത്തിലുണ്ട്.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ അതൊക്കെ തെളിയുമോ എന്നറിയില്ല. ഏതായാലും വന്‍ദുരന്തത്തിലേക്ക് നയിച്ച ഈ സംഭവത്തിന് വഴിയൊരുക്കിയവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. ബന്ധപ്പെട്ടവരുടെ അലസതയും നിഷ്ക്രിയത്വവും എത്രവലിയ ദുരന്തമാണ് സൃഷ്ടിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പരവൂരിലേത്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഗൗനിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: