പള്ളുരുത്തി: വേമ്പനാട്ടുകായലിലേക്കും, സമീപ ഉള്‍നാടന്‍ ജലാശയങ്ങളിലേക്കും വന്‍ തോതില്‍ രാസമാലിന്യം ഒഴുക്കിവിടുന്നതായി പരാതി. അരൂര്‍, ഇടക്കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട മത്സ്യസംസ്കരണശാലകളില്നിന്നാണ് രാസമാലിന്യം കലര്‍ന്ന ജലം പുറന്തള്ളുന്നത്. പാരിസ്ഥിതിപ്രശ്നങ്ങളും, തൊഴിലാളികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകാവുന്ന മലിനജലം യാതൊരുനിയന്ത്രണവുമില്ലാതെയാണ് കായല്‍ പരപ്പുകളിലേക്ക് തള്ളിവിടുന്നതെന്നാണ് പരാതി. ഇടക്കൊച്ചിയില്‍ കായലില്‍ ജോലിയെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദേഹമാസകലം ചൊറിഞ്ഞുതടിക്കുകയും കായലില്‍ മുങ്ങിയ തൊഴിലാളികളുടെ കണ്ണിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. പള്ളുരുത്തി, അരൂര്‍ മേഖലകളിലെ കായലുകളില്‍ തൊഴിലിനിറങ്ങിയവര്ക്കും സമാനമായ അവസ്ഥയുണ്ടായതായും വിവരമുണ്ട്.
കടുത്തവേനല്‍ അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കായലില്‍ നിക്ഷേപിക്കുന്ന മാലിന്യം ചിലഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. മാലിന്യം അടിഞ്ഞുകുടുന്ന ഭാഗങ്ങളില്‍ ജോലിക്കിറങ്ങുന്നവര്ക്കാണ് ത്വക്കിന് തകരാര്‍ സംഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യസംസ്ക്കരണ ശാലകള്‍ ശരിയായനിയമം പാലിച്ചുപ്രവര്ത്തിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. മത്സ്യ സംസ്ക്കരണ ശാലകളില്‍ നിന്നും പുറന്തള്ളുന്ന മലിനജലം സ്ഥാപനത്തിന്റെ സ്ഥലത്തുതന്നെ സംസ്ക്കരിക്കണമെന്നാണ് നിയമമെങ്കിലും ഇതുപലസ്ഥാപനങ്ങളും പാലിക്കാറില്ല. രാസമാലിന്യം കായലില്‍ പടരുന്നതുമൂലം മത്സ്യപ്രജനനത്തേയും ദോഷകരമായി ബാധിക്കുമെന്ന് തൊഴിലാളികള്‍ ആശങ്കപ്പെടുന്നു. കായലോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്ക്കരണശാലകള് ശരിയായവണ്ണം പ്രവര്‍ത്തിപ്പിക്കുന്നതിനായി മലിനീകരണനിയന്ത്രണവിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: