കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും കണ്ണൂരിലെ കോണ്‍ഗ്രസ്സ് ചേരിപ്പോരിന് പരിഹാരമായില്ല. കോണ്‍ഗ്രസ്സ് വിമതന് പി.കെ.രാഗേഷിനെ അനുനയിപ്പിക്കുന്നതിന് വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ഇന്നലെ കണ്ണൂരിലെത്തിയത്.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഏകദേശം ഒരുമണിക്കൂറോളം ഉമ്മന്‍ചാണ്ടി രാഗേഷുമായി ചര്‍ച്ച നടത്തി. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കണ്ണൂര്‍, അഴീക്കോട് നിയോജകമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം പി.കെ.രാഗേഷ് വിഭാഗം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ഐഎംഎ ഹാളില്‍ വിമതന്മാരുടെ കണ്വെന്ഷന് നടന്നിരുന്നു. വിമത നേതാവ് രാഗേഷിനെ ഭയന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന് കണ്ണൂര്‍ വിട്ട് കാസര്‍കോഡ് ജില്ലയിലെ ഉദുമയില്‍ പോയി മത്സരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി നേരിട്ട് ചര്‍ച്ചയ്ക്ക് എത്തിയത്. പി.കെ.രാഗേഷുമായി ഒന്നിച്ച് പോകാന്‍ സാധിക്കില്ലെന്ന നിലപാടില്‍ നിന്ന് ലീഗും ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വവും പിന്നാക്കം പോകാത്തതാണ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തടസ്സമാകുന്നത്.
കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് വിമതനായി മത്സരിച്ച പി.കെ.രാഗേഷ് വിജയിച്ചത്. പള്ളിക്കുന്ന്, ചിറക്കല്‍ മണ്ഡലം പ്രസിഡണ്ടുമാരെ മാറ്റുക, ഡപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസ്സ് ഏറ്റെടുക്കുക, പാര്‍ട്ടി നടപടി നേരിട്ട തന്റെ അനുയായികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രാഗേഷ് മുന്നോട്ട് വെച്ചത്. പി.കെ.രാഗേഷുമായി ചര്‍ച്ച നടത്തിയതല്ലാതെ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് രാഗേഷ് വിഭാഗം പറയുന്ന്.
വിമതന്മാര് മത്സരിച്ചാല്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂരും അഴീക്കോടും ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന ഭീതിയാണ് ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടെത്തി ചര്‍ച്ച നടത്താന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: