ഇടുക്കി: അഡ്വ.സിറിയക് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിതിനെ തുടര്‍ന്ന് പീരുമേട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പീരുമേട് നിയമസഭ മണ്ഡലത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെ വന്‍ നിരയാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിച്ചത്. എന്നാല്‍ ഇവരയെല്ലാം അവസാന നിമിഷം വെട്ടിനിരത്തിയാണ് അഡ്വ.സിറിയക് തോമസ് സ്ഥാനാര്‍ഥിയായത്.
ഇതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നതായാണ് പുറത്ത് വരുന്ന വിവരം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ്, ഇഎം ആഗസ്തി, ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, ഐഎന്‍ടിയുസി നേതാവായ പിഎ ജോസഫ് എന്നീ പ്രമുഖരാണ് രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞാണ് ബ്ലോക്ക് പഞ്ചായത്തംഗമായ അഡ്വ.സിറിയക് തോമസിന്റെ രംഗപ്രവേശനം. ഈ നീക്കം പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്കാണ് വഴിവെക്കുന്നത്. പല തവണകളായി ഐഎന്‍ടിയുസി നേതാവായ പിഎ ജോസഫിനെ അവസാന നിമിഷം വരെ പരിഗണിച്ചിട്ട് തള്ളിക്കളഞ്ഞത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായി.
ഇലക്ഷനു ശേഷം മാത്രം പ്രതികരണം നടത്തിയാല്‍ മതിയെന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. തന്നെ വെട്ടി നിരത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് പ്രസ്താവനയുമായി പിഎ ജോസഫ് രംഗത്തു വന്നിരുന്നു. നീതി നിഷേധിക്കപ്പെട്ട താന്‍ തനിക്കൊപ്പമുള്ള അണികളെക്കുട്ടി പാര്‍ട്ടി വിടുമെന്ന ഭീഷണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഈ നീക്കം കുമളിയില്‍ കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കും. പീരുമേട്ടില്‍ ഇതുവരെ യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിനായി രംഗത്തിറങ്ങിയില്ല. അതേ സമയം റോഷി അഗസ്റ്റിനെ വിജയിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങുകയും ചെയ്തു.
പാര്‍ട്ടിയില്‍ നടക്കുന്ന ഈ ഉള്‍പ്പാര്‍ട്ടിപ്പോര് എങ്ങനെ നേരിടുമെന്ന് അറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പ്രാദേശിക വികാരം മാനിച്ചാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്ണയിച്ചെതെന്നാണ് നേതൃത്വം പറയുന്നത്.
വിവാദം പുകയുന്നതിനിടെ എഐഎഡിഎംകെ അവസരം മുതലെടുത്ത് പ്രചാരണം ശക്തമാക്കി. തോട്ടം മേഖല കേന്ദ്രികരിച്ച് വന്‍ പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്. ഇതും കോണ്‍ഗ്രസിനു ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. അതേ സമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം ആരംഭിച്ച് കഴിഞ്ഞു. മുന്നണികളെ ബഹുദൂരം മുന്നിലാക്കിയാണ് കെ കുമാര്‍ പ്രചരണം നടത്തുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംങ് എംഎല്‍എ ബിജിമോള്‍ കൂടി എത്തിയതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നറിയാതെ ജില്ലാ നേതൃത്വം അങ്കലാപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: