ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കിയ കുട്ടനാട് പാക്കേജ് ലക്ഷ്യം കാണാതെ പാതിവഴിയില്‍ മുടങ്ങിയെന്ന് മാത്രമല്ല, പാക്കേജ് നടത്തിപ്പ് പൂര്‍ണമായും അഴിമതിയില്‍ മുങ്ങി. മുന്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ കുട്ടനാട് പാക്കേജിനെ അഴിമതി പാക്കേജാക്കി മാറ്റി കര്‍ഷകരെ വഞ്ചിച്ചതിന്റെ തെളിവുകളാണ് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളിലുള്ളത്.
പരിസ്ഥിതി തകര്‍ന്ന് കൃഷിനാശം പതിവായ കുട്ടനാടിനെ വീണ്ടെടുക്കാന്‍ ഡോ. എം. എസ്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2008ലാണ് 1840.75 കോടിയുടെ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ഇടതു സര്‍ക്കാരിന്റെ വീഴ്ചകള്‍ കാരണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാക്കേജ് ഉദ്ഘാടനം ചെയ്തത് 2010 സപ്തംബറിലാണ്. അഞ്ചുവര്ഷക്കാലാവധിയുണ്ടായിരുന്ന പാക്കേജിന്റെ രണ്ടു വര്‍ഷം അച്യുതാനന്ദന് സര്‍ക്കാര്‍ പാഴാക്കി.
പദ്ധതി തുടങ്ങിയതിനു ശേഷം നടപ്പാക്കിയവയാകട്ടെ അതിലേറെ വിചിത്രമായിരുന്നു. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പതിറ്റാണ്ടുകളായി കൃഷിചെയ്യാത്ത കായല്‍ നിലങ്ങളില്‍ പുറംബണ്ടു നിര്‍മ്മാണമാണ് ആദ്യം തുടങ്ങിയത്. ഇവിടംമുതല്‍ തന്നെ പാക്കേജ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു. പൈല് ആന്‍ഡ് സ്ലാബ് രീതിയില്‍ സ്ഥാപിച്ച പുറംബണ്ടുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു. ‘കായലില്‍ ഒഴുകിയ’ സിമന്റിനും കമ്പിക്കും കണക്കില്ല. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇതേനടപടിക്രമം തന്നെയാണ് സ്വീകരിച്ചത്.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള അഴിമതിയും ക്രമക്കേടും നിരവധിയാണ്, അതില്‍ ചിലത് ചുവടെ. കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ നിരന്തരമായ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കടാശ്വാസത്തിനും കൃഷി പുനഃരാരംഭിക്കുന്നതിനും വേണ്ടിമാത്രം അമ്പതു കോടി നീക്കിവച്ചിരുന്നു. ഇതില്‍ ഒരു രൂപ പോലും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനുമായി സ്വയംസംരംഭക യൂണിറ്റുകള്‍ക്ക് 30,000 രൂപ വീതം സബ്സിഡി നല്കാന് നിര്‍ദ്ദേശിച്ച പത്തു കോടി രൂപയും അട്ടിമറിക്കപ്പെട്ടു.
ജലപാതകളില്‍ മൂടിക്കിടക്കുന്ന പോളകള്‍ നീക്കം ചെയ്യുന്നതിനും അത് കമ്പോസ്റ്റാക്കി മാറ്റുന്നതിനും വേണ്ടി നീക്കിവച്ച 30 കോടി ചെലവാക്കിയതിലും വന്‍ ക്രമക്കേടും അഴിമതിയും നടന്നു. ഈ പ്രോജക്ടില്‍ നിര്‍ദ്ദേശിക്കാത്ത ഒരു ബയോഗ്യാസ് പ്ലാന്റ് കോട്ടയം കോടിമതയില്‍ സ്ഥാപിച്ചു. മുഖ്യമന്ത്രിയടക്കം നാലുമന്ത്രിമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത പ്ലാന്റ് ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്കി കര്‍ഷകര്‍ക്ക് 23,940 ആടുകളെ നല്കാന് പാക്കേജില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആടുകള്‍ക്ക് പകരം താറാവുകളെ നല്‍കിയെന്നും അവയെല്ലാം രോഗം ബാധിച്ച് ചത്തൊടുങ്ങിയെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.
കുട്ടനാട് മേഖലയില്‍ 55 പൊതുകുളങ്ങളുണ്ടെന്നാണ് സ്വാമിനാഥന് കമ്മീഷന് കണ്ടെത്തിയത്. ഈ കുളങ്ങള്‍ നവീകരിക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി.
എന്നാല്‍ അധികൃതരാകട്ടെ ജലസേചന വകുപ്പിനെ ചുമതലയില്‍ നിന്നും ഒഴിവാക്കി മണ്ണുസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചു. ഇതോടെ 55 കുളങ്ങളുടെ സ്ഥാനത്ത് സംരക്ഷിക്കേണ്ടവയുടെ എണ്ണം 165 ആയി വര്‍ദ്ധിച്ചു. കുളത്തിലെ വെള്ളത്തില്‍ മുങ്ങുന്ന പണത്തിന്റെ കണക്കെടുപ്പ് എളുപ്പമല്ലല്ലോ?
മണ്ണുസംരക്ഷണവകുപ്പ് 7,500 കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്കാന് 50 ലക്ഷം രൂപയാണത്രെ ചെലവഴിച്ചത്. ഇങ്ങനെ അഴിമതിയുടെയും ക്രമക്കേടിന്റെയും പട്ടിക നീളുകയാണ്. ഏതാണ്ട് 300 കോടിയിലേറെ രൂപ മാത്രം പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചപ്പോഴാണ് ഈ ദുരവസ്ഥ. ഇടതു വലതു സര്‍ക്കാരുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തീവെട്ടിക്കൊള്ളയുടെ സാക്ഷ്യപത്രമാണ് കുട്ടനാട് പാക്കേജ് നടത്തിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: