ന്യൂദല്‍ഹി: ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം രാജ്യത്തെ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ അറിയിച്ചു. ദല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും ബാലഗോകുലം വിവിധ ഭാഷക്കാര്ക്കിടയിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്.
സാംസ്ക്കാരികമായ മൂല്യം വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കാനുള്ള ബാലഗോകുലത്തിന്റെ ദൗത്യം കൂടുതല്‍ വികസിക്കുകയാണെന്നും നന്ദകുമാര്‍ പറഞ്ഞു. ദല്‍ഹിയിലെ ബാലഗോകുലം 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗോകുലദര്‍ശനം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജെ. നന്ദകുമാര്‍.
ഭാരത സംസ്കൃതിയുടെ വികാസമാണ് ബാലഗോകുലം നിര്‍വഹിക്കുന്നത്. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ സംസ്ക്കാരത്തിന് വിരുദ്ധമായ പാഠ്യപദ്ധതികളുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് പാര്‍ലമെന്റില്‍ പറയേണ്ടിവന്നകാലത്താണ് നാം ജീവിക്കുന്നതെന്നും ജെ.നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 15 ലോകരാജ്യങ്ങളിലും ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ദല്‍ഹി,ഹൈദ്രാബാദ് അടക്കമുള്ള മഹാനഗരങ്ങളിലുള്പ്പെടെയും ബാലഗോകുലം പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ മലയാളികളായ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനം.
ഇനിമുതല്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലുള്ള ക്ലാസുകളുമായി ബാലഗോകുലം അതിന്റെ സംഘടനാ രൂപം വ്യാപിപ്പിക്കാനാണ് അഖിലഭാരതീയ തലത്തിലുള്ള തീരുമാനം. നിലവില്‍ ദല്‍ഹിയില്‍ മാത്രം 60ലധികം ബാലഗോകുലങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: