വിളപ്പില്‍: മീനച്ചൂടിനെ മറികടന്ന് കാട്ടാക്കട പ്രചാരണ ചൂടിലേക്ക് വഴിമാറുന്നു. ചുമരെഴുത്തും പോസ്റ്റര്‍ പതിക്കലും കവല പ്രചാരണങ്ങളും അരങ്ങുതകര്‍ക്കുന്നു. ഇരുമുന്നണികളെയും പിന്നിലാക്കി ബിജെപി ഒന്നാംഘട്ട പ്രചാരണത്തില്‍ ഏറെ മുന്നിലാണ്.
ഉള്‍പ്പാര്‍ട്ടി പോരില്‍ വീര്‍പ്പുമുട്ടുന്ന കോണ്‍ഗ്രസും വിഭാഗീയതയില്‍ ആടിയുലയുന്ന ഇടതുപക്ഷവും കാട്ടാക്കടയില്‍ നന്നായി വിയര്‍ക്കുന്നുണ്ട്. ജാതിരാഷ്ട്രീയം കളിച്ച് വിജയമുറപ്പിക്കാനുള്ള ശക്തന്തന്ത്രത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായങ്ങളും. പള്ളികള്‍ കേന്ദ്രീകരിച്ച് ശക്തന് അത്തരമൊരു നീക്കം നടത്തിയത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് ഐ ഗ്രൂപ്പും ശക്തനെതിരെ രംഗത്തെത്തിയിരുന്നു. പള്ളിമേടകളില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്താനുള്ള ശ്രമങ്ങളും ഇവര്‍ മുടക്കി. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി ശക്തന് മണ്ഡലത്തില്‍ അവതരിച്ചതും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. പല പ്രാവശ്യം ഉന്നതനേതാക്കള്‍ ഇടപെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ഇപ്പോഴും ശക്തന്വിരുദ്ധ തരംഗം മണ്ഡലത്തില്‍ നീറിപ്പുകയുകയാണ്. കോണ്‍ഗ്രസ് പ്രചാരണങ്ങളും കാട്ടാക്കടയില്‍ തണുപ്പന്‍ മട്ടിലാണ്. നോട്ടീസ് വിതരണം അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂലിക്കാരെയാണ് നിയോഗിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നു.
പിണറായി പക്ഷക്കാരനായ ഐ.ബി. സതീഷാണ് ഇടത് സ്ഥാനാര്‍ത്ഥി. പ്രചാരണ പരിപാടികളില്‍ അണികളുടെ കുറവ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. വിഎസ് പക്ഷക്കാരുടെ അതൃപ്തി കാട്ടാക്കടയിലെ ഇടതു പ്രചാരണത്തില്‍ നിഴലിക്കുന്നുണ്ട്. കാട്ടാക്കടയിലെ സിഎസ്ഐ പള്ളിക്കുനേരെ രണ്ടു വര്‍ഷം മുമ്പ് സിപിഎം നടത്തിയ അക്രമവും പുരോഹിതന്മാരെ ക്രൂരമായി മര്‍ദിച്ച സംഭവവും ഇടതുപക്ഷത്തിന് തിരിച്ചടിയാണ്. തെരഞ്ഞെടുപ്പില്‍ ഈ സമുദായത്തിന്റെ എതിര്‍പ്പ് ഇടതുപക്ഷത്തിന് നേരിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: