കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിയമം മൂലം നിരോധിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു.
ദുരന്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണം. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ദുരന്തമുണ്ടായ പുറ്റിങ്ങല്‍ ക്ഷേത്രവും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ച് നടക്കുന്ന ധൂര്‍ത്ത് അവസാനിപ്പിക്കുന്നതിന് ഭക്തജനങ്ങള്‍ മുന്നിട്ടിറങ്ങണം. ആനയെഴുന്നെള്ളത്തുപോലുള്ള വിഷയങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ഹിന്ദുനേതൃയോഗം സംഘടിപ്പിക്കുവാന്‍ ഹിന്ദു ഐക്യവേദി മുന്‍കൈ എടുക്കും. ഇതിനായി സന്ന്യാസിമാര്‍, ഹിന്ദുസംഘടനാ നേതാക്കന്മാര്, സമുദായനേതാക്കള്‍, തന്ത്രി മുഖ്യന്മാര് എന്നിവരുടെ യോഗം വിളിക്കുമെന്ന് കെ.പി. ഹരിദാസ് പറഞ്ഞു.
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എന്തു സഹായവും ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായ സ്ഥിതിക്ക് അത് ലഭിക്കുവാന്‍ വേണ്ട നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ക്ഷേത്ര എഴുന്നെള്ളത്ത് ചടങ്ങുകള്‍ക്ക് ആനയെ ഒഴിവാക്കാന്‍ തയാറാകുന്ന ക്ഷേത്രങ്ങള്‍ക്ക് എഴുന്നെള്ളത്തിനായി രഥം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കുവാന് തയാറാകണം. ഇതിനായി കേന്ദ്ര-സംസ്ഥാന സാംസ്കാരിക വകുപ്പുകളുടെ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണം.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനായോഗം നാളെ വൈകിട്ട് അഞ്ചിന് പരവൂരില്‍ നടക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറിമാരായ പുത്തൂര്‍ തുളസി, തെക്കടം സുദര്ശനന്, ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന്, ചാത്തന്നൂര്‍ മേഖലാ സെക്രട്ടറിമാരായ മാങ്കുളം രാജേഷ്, ഉദയന്‍, ഉണ്ണി, ആര്‍എസ്എസ് നഗര്‍ കാര്യവാഹ് അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മത്സരവെടിക്കെട്ടും ആനക്കമ്പവും
ആപത്ത്: എന്‍എസ്എസ്
കോട്ടയം: മത്സരവെടിക്കെട്ടും ആനക്കമ്പവും നാടിനെ ആപത്തിലേക്ക് നയിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇവ പരിഹരിക്കാന്‍ പഴുതുകളടച്ച ശക്തമായ നിയമങ്ങളും നടപടിക്രമങ്ങളും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
കേന്ദ്ര-സംസ്ഥാനഗവണ്മെന്റുകളുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനവും സംഘാടകരുടെ സഹകരണവുമാണ് ഇതിനാവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ ദുരന്തം രാജ്യത്തെ നടുക്കിയിരുന്നു. ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശനമായ നിയമങ്ങളും നിയന്ത്രണവുമാണ് ആവശ്യം. നിയമങ്ങള്‍ അനുസരിക്കാത്തവരെ നിലയ്ക്കുനിര്‍ത്താനുള്ള നടപടികളുടെ അഭാവമാണ് ഇവിടെ പ്രകടമാകുന്നത്, അദ്ദേഹം പറഞ്ഞു.
ആചാരപരമായ വെടിക്കെട്ടുകള്‍ നടത്തേണ്ടിവന്നേക്കാം. അത് അപകടസാദ്ധ്യത ഒഴിവാക്കി, വേണ്ടത്ര സുരക്ഷാസംവിധാനത്തില്‍ ആവണമെന്നുമാത്രം. ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ഈ വെടിക്കെട്ടിനോടനുബന്ധിച്ച് എന്തു സുരക്ഷയാണ് അവിടെ ഏര്‍പ്പെടുത്തിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് എത്തിയവര്‍ ധന-ചികിത്സാസഹായങ്ങള്‍ പ്രഖ്യാപിക്കുകയും ദുരന്തം അനുഭവിക്കുന്നവരെ സമാശ്വസിപ്പിക്കുകയും ചെയ്തതു കൊണ്ട് പ്രശ്നത്തിന് ശാശ്വതപരിഹാരം ആകുന്നില്ല. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി, വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: