കൊച്ചി: കൊല്ലം പരവൂരിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അപകടകരമായ വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി. ചിദംബരേഷ് രജിസ്ട്രാര്‍ക്ക് നല്കിയ കത്ത് ഡിവിഷന് ബെഞ്ച് പൊതുതാല്പര്യഹര്ജിയായി ഇന്നു പരിഗണിക്കും. സംസ്ഥാനത്തേ വെടിക്കെട്ട് അപകടങ്ങളില്‍ കൂടുതല്‍ ദുരന്തം വിതയ്ക്കുന്ന കതിന, അമിട്ട്,ഗുണ്ട് എന്നിവ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും പ്രഹരശേഷി കുറഞ്ഞ ചൈനീസ് പടക്കങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരവൂരില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്ത് നിരവധി
വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. എക്സ്പ്ലോസീവ് ആക്ട്, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണ്. ജീവിതം എന്നത് ഏറ്റവും അമൂല്യമായതാണ്, അതിനു പകരമാവില്ല പണം. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കിയിട്ടുണ്ട്. മതാചാര പ്രകാരമുള്ളതായിട്ടും ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീംകോടതി ഉത്തരവ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ അന്തരീക്ഷ മലനീകരണവും, ശബദ്മലനീകരണവും തീര്‍ക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതില്‍ എന്തുതടസമാണ് ഉള്ളത്. മതാചാരങ്ങള്‍ പിന്തുടരുന്നതിനും, പ്രചരിപ്പിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനുള്ള സ്വാതന്ത്ര്യമെന്നത് വെടിക്കെട്ട് നടത്തുന്നതിനുള്ള സ്വാതന്ത്ര്യമല്ല. ബറിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയ്ക്ക് പുറമേ മാരക പ്രഹരശേഷിയുളള നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറൈഡ് കൂടി വെടിക്കെട്ടിനുപയോഗിക്കുന്നു.
പാലക്കാട് ജില്ലയിലാണ് ഇത്തരം അപകടങ്ങള്‍ ഏറുന്നത്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളിലും ഇത്തരം അനുചിതമായ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ എനിക്ക് ഇതിനെതിരെ കണ്ണടയ്ക്കാനാവില്ലെന്നു കത്തില്‍ ജസ്റ്റീസ് വി. ചിദംബരേഷ് പറയുന്നു.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനു ജുഡീഷ്യറി ഇടപെടേണ്ട സമയമതിക്രമിച്ചിരിക്കുന്നു. കുറഞ്ഞ ശേഷിയുള്ള വെടിക്കെട്ട് നടത്തുന്നതിനുള്ള സാധത്യ പരിഗണിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. കത്ത് പൊതുതാല്പര്യഹര്ജിയായി പരിഗണിക്കുന്നതിനായി ഡിവിഷന് ബെഞ്ചിനു കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് അധ്യക്ഷമായ ഡിവിഷന് ബെഞ്ച് കത്ത് പൊതുതാല്പര്യ ഹര്‍ജിയായി ഇന്നു ഉച്ചയ്ക്ക് പരിഗണിക്കുന്നതിനു പ്രത്യേക സിറ്റിങ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: