തൃശൂര്‍: വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ ഇന്നലെ ഉച്ചയോടെ കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ കാലത്ത് 11.45 ഓടെയാണ് കൊടിയേറ്റ് ് നടന്നത്.
പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തിലെ സുന്ദരന്‍, സുഷിത്ത് എന്നിവരാണ് കൊടിമരം തയ്യാറാക്കിയത്.
കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് നടന്ന ഭൂമിപൂജക്ക് ശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ആര്‍പ്പുവിളികളോടെ ദേശക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് കൊടിമരം ഉയര്‍ത്തി.
ഉച്ചയ്ക്ക് 2.45ന് ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച പൂരം പുറപ്പാടിന് തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി.ഭഗവതി എഴുന്നെള്ളിയെത്തിയതോടെ നായ്ക്കനാലിലും നടുവിലാലിലും കൊടികള്‍ ഉയര്‍ന്നു.
തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് പറയെടുപ്പ് ആരംഭിച്ചു. പാറമേക്കാവ് ക്ഷേത്രത്തില്‍ 12.50 ഓടെയാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്.ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും ഇന്നലെ നടന്നു.പൂരം കൊടിയേറ്റും പ്രതിഷ്ഠാദിനവും ഒരുമിച്ചുവരുന്നത് അപൂര്‍വമാണ്.
നവീകരണ കലശത്തെ തുടര്‍ന്ന് പ്രതിഷ്ഠാനക്ഷത്രം രോഹിണിയിലേക്ക് മാറിയതോടെയാണ് ഇത്തവണ പ്രതിഷ്ഠാദിനവും പൂരം കൊടിയേറ്റവും ഒരേ ദിവസം വന്നത്.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെ ശിവേലി നടന്നു.
ഉച്ചയ്ക്ക് 12.25ന് വലിയപാണി കൊട്ടിയശേഷം 12.50 ഓടെ തട്ടകക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് പൂരം കൊടിയേറ്റ് നിര്‍വഹിച്ചു. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന് കൊടിമരത്തില്‍ ആലിന്റെയും മാവിന്റെയും ഇലകളും, ദര്‍ഭപ്പുല്ലും ചേര്‍ത്തുകെട്ടി അലങ്കരിച്ച് സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തിയത്.തുടര്‍ന്ന് അഞ്ചാനപ്പുറത്ത് എഴുന്നള്ളിച്ച് പുറത്തു കടന്ന് കൊക്കര്‍ണിക്കുളത്തില്‍ ആറാട്ടും നടത്തി.
ഇതിനു ശേഷം മണികണ്ഠനാലിലും ക്ഷേത്രത്തിനു മുന്‍വശത്തുള്ള പാലമരത്തിലും പൂരക്കൊടികള്‍ ഉയര്‍ത്തി.
പൂരത്തിനെത്തുന്ന ഘടകക്ഷേത്രങ്ങളില്‍ ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ രാവിലെ എട്ടിന് കൊടിയേറി.
അയ്യന്തോള്‍ കാര്‍ത്യായിനി ക്ഷേത്രത്തില്‍ രാവിലെ 11നായിരുന്നു കൊടിയേറ്റ്. കണിമംഗലം ശാസ്താക്ഷേത്രത്തില്‍ വൈകീട്ട് 6.15നും ചെമ്പുക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ വൈകീട്ട് ആറിനും കിഴക്കുംപാട്ടുകര പനമുക്കുംപള്ളി ധര്‍മശാസ്ത ക്ഷേത്രത്തില്‍ വൈകീട്ട് 6.30നും ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തില്‍ വൈകീട്ട് ആറിനും 6.30നും ഇടയിലും ചൂരക്കാട്ടുകര ചൂരക്കോട്ടുകാവിലമ്മ ക്ഷേത്രത്തില്‍ രാത്രി ഏഴിനും കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ രാത്രി ഏഴിനും 7.30നും മധ്യേയുമാണ് പൂരം കൊടിയേറ്റ് നടന്നത്.
കൊല്ലം പരവൂരിലെ വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി കൊടിയേറ്റിനോടനുബന്ധിച്ച് നടത്താറുള്ള വെടിക്കെട്ട് വേണ്ടെന്ന് വെച്ചിരുന്നു.തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. 17നാണ് തൃശൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: