വെഞ്ഞാറമൂട്: ഞെട്ടലോടെയാണ് പ്രമോദിന്റെ കുടുംബവും ബന്ധുക്കളും പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം കേട്ടത്. തലേദിവസം വൈകീട്ട് അമ്മാവന് രാജപ്പനും കൂട്ടുകാര്‍ക്കുമൊപ്പം വെടിക്കെട്ടുകാരുടെ വാഹനത്തില്‍ പ്രമോദും പോയിരുന്നു. വീടിന് സമീപമുള്ള ഗോഡൗണില്‍ നിന്ന് വെടിക്കെട്ട് സാമഗ്രികളുമായി പോയ വാഹനത്തിലാണ് ഈ സംഘവും പോയത്.
അപകട വിവരം അറിഞ്ഞ ഉടനെ ബന്ധുക്കള്‍ കൊല്ലത്തെ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍കോളേജിലും അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. പ്രമോദിനെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശപ്രകാരം ബന്ധുക്കള്‍ മൃതദേഹങ്ങള്‍ പരിശോധിച്ചു. പ്രമോദിനോട് സാമ്യമുള്ള മൃതദേഹം കണ്ട് ബന്ധുക്കള്‍ മരണം സ്ഥിരീകരിച്ചു. മുന്‍വശത്തെ പല്ലുകള്‍ പ്രമോദിന് നേരത്തെ നഷ്ടപ്പെട്ടിരുന്നു. പാതി മാത്രമുള്ള മൃതദേഹത്തിനും അതേസാമ്യം കണ്ടെത്തി.
പ്രമോദ് ധരിച്ചിരുന്നതിനോട് സാമ്യമുള്ള വസ്ത്രവും മൃതദേഹത്തില്‍ നിന്ന് ലഭിച്ചതോടെ മൃതദേഹം പ്രമോദിന്റേതാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു. ആലിയാട് മാമൂട്ട് കുന്നുംപുറത്ത് വീട്ടില്‍ വൈകീട്ട് 6 മണിയോടെ മൃതദേഹം സംസ്കരിച്ചു.
കൂടെപ്പോയവരെക്കുറിച്ചും വ്യക്തമായ അറിവ് ലഭിക്കാത്തതിനാല്‍ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ആറരമണിയോടെ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ നിന്നെത്തിയ ഫോണ്‍ സന്ദേശം വീട്ടുകാരെ വീണ്ടും അങ്കലാപ്പിലാക്കി. പ്രമോദ് പരിക്കുകളോടെ കൊല്ലം അസീസിയയിലുണ്ടെന്ന വിവരം പോലീസ് ധരിപ്പിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. പ്രമോദ് ജീവനോടെ ഉണ്ടെന്ന് ഉറപ്പുവരുത്തി.
അപ്പോഴേക്കും ചിതയില്‍ വച്ചിരുന്ന മൃതദേഹം ഭസ്മമായി കഴിഞ്ഞിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പോലീസും ജില്ലാഭരണകൂടവും കുഴങ്ങി. പ്രമോദിനെ ഇന്നലെ വൈകീട്ടോടെ വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തെ മുഖാമുഖം കണ്ട പ്രമോദിന് താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വാസം വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രമോദിന്റെ കണ്ണുകളില്‍ വെടിക്കെട്ടപകടത്തിന്റെ ഭീകരതകാണാം. പ്രമോദും അമ്മാവന് രാജപ്പനും അമ്പിളിയും ഷിബുവും ഒരുമിച്ചാണ് വെടിക്കെട്ട് സംഘത്തോടൊപ്പം ക്ഷേ്രത്തിലെത്തിയത്. നിരോധനമുള്ളതിനാല്‍ കുറേയെറെ വെടിക്കെട്ട് സാധനങ്ങള്‍ സമീപത്തെ ക്ഷേത്രത്തില്‍ സൂക്ഷിക്കുവാന്‍ കൊണ്ടു പോയി. അതിനുശേഷം വെടിക്കെട്ടുപുരയിലെത്തി.
രാത്രി 11.30 ഓടെ വെടിക്കെട്ട് ആരംഭിച്ചു. ഘട്ടംഘട്ടമായി ഇരുവിഭാഗവും വെടിക്കെട്ടിനു തിരികൊളുത്തി. ഇതിനിടയില്‍ ഒതുതവണ അമിട്ടിന് തീപിടിച്ച് കാരാറുകാരന് ഉമേഷിന് പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി തീയണച്ചിട്ട് വീണ്ടും വെടിക്കെട്ട് തുടര്‍ന്നു. ഉമേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 3.30 ഓടെ ആകാശ അമിട്ടുകള്‍ക്ക് തിരികൊളുത്തി. ഈ സമയം വെടിപ്പുരയില്‍ നിന്ന് അമിട്ടുകള്‍ വെടിക്കെട്ട് സ്ഥലത്തേക്ക് അഞ്ചോളം പേര്‍ചേര്‍ന്ന് കൈമാറ്റം ചെയ്യുകയായിരുന്നു.
പെട്ടെന്നാണ് ആകാശത്തേക്ക് ഉയര്‍ന്ന ഒരു അമിട്ട് പാതിയില്‍ നിന്ന് പൊട്ടി തീപ്പൊരിയും വെടിമരുന്നും താഴേക്ക് പതിച്ചത്. തീപ്പൊരി വീണത് കൈമാറ്റം ചെയ്തുകൊണ്ടിരുന്ന അമിട്ടിലേക്കാണ്. അമിട്ടിന് തീപിടിച്ചതോടെ അത് നിലത്തേക്കെറിഞ്ഞു. അത് പൊട്ടിവീണത് കമ്പപ്പുരയിലേക്കായിരുന്നു.
തീ വരുന്നതുകണ്ട പ്രമോദ് പുറത്തേക്ക് ചാടി. അതിനിടയില്‍ കമ്പപ്പുര പൊട്ടിത്തെറിച്ചു. കൂറ്റന്‍ കോണ്‍ക്രീറ്റ് കഷ്ണം പതിച്ച് ഇടത്തേത്തുട തകര്‍ന്നു. ഇതിനിടയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെടിക്കെട്ടിന് തീപിടിച്ച ശബ്ദവും നിലവിളികളും മാത്രം. പരിക്കേറ്റ കാലുമായി പ്രമോദ് ഇഴഞ്ഞു നീങ്ങി. ഇഴയുന്നതിനിടെ തന്റെ മുന്നിലുള്ളവര്‍ മരിച്ചു ദേഹത്തേക്ക് വീഴുന്നത് പ്രമോദ് ഭീതിയോടെയാണ് വിവരിച്ചത്. താന്‍ തറയിലായതിനാല് രക്ഷപ്പെടാനായെന്നാണ് പ്രമോദ് പറയുന്നത്.
ഇതിനടയില്‍ ബോധം നഷ്ടപ്പെട്ട പ്രമോദിനെ രക്ഷാ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. ബോധം വന്നപ്പോഴേക്കും എവിടെയാണെന്ന് മനസ്സിലായില്ല. കൃത്യമായി ഒന്നും ഓര്‍ക്കാന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയില്‍ ഇട്ടു. ഇത് കണ്ട് ആറ്റിങ്ങല്‍ പോലീസാണ് പ്രമോദിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം ധരിപ്പിച്ചത്.
അപ്പോഴേക്കും പ്രമോദിന്റേതെന്ന് കരുതിയ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. പ്രമോദിന്റെ അമ്മാവന് രാജപ്പനെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശി ഷിബു മരണപ്പെട്ടു. അമ്പിളി ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ലൈല-ഗോപി ദമ്പതികളുടെ മകനാണ് ടാപ്പിംഗ് തൊഴിലാളിയായ പ്രമോദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: