തിരുവനന്തപുരം : പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് ചികിത്സയ്ക്കായി പണം ചെലവഴിക്കേണ്ടി വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പാളിനോടും സൂപ്രണ്ടിനോടും കാഷ്വാലിറ്റി സൂപ്രണ്ടിനോടും പൊട്ടിത്തെറിച്ച കേന്ദ്രമന്ത്രി മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്കി.
പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി കേന്ദ്രമന്ത്രി എത്തിയപ്പോഴാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഒരുക്കിയ സംവിധാനങ്ങളിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പതിനെട്ടാം വാര്‍ഡിലെത്തിയ മന്ത്രി ചികിത്സയിലുള്ളവരുടെ ബന്ധുക്കളോട് എന്തു പ്രയാസമുണ്ടെങ്കിലും പറയാനാവശ്യപ്പെട്ടു.
ഇതിനിടെയാണ് ഓര്‍ത്തോ സര്‍ജറിക്ക് വിധേയനാക്കിയ വ്യക്തിയുടെ ബന്ധു തങ്ങള്‍ക്ക് പുറത്തുനിന്നും ചികിത്സയ്ക്ക് സാധനങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് വ്യക്തമാക്കിയത്. കൈവശം ഇതിന്റെ രേഖകള്‍ ഉണ്ടോയെന്ന് ചോദിച്ച മന്ത്രിക്ക് രോഗികള്‍ 10,000 രൂപയുടെ ബില്‍ കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയും പ്രിന്‍സിപ്പാളിനെയും അടക്കമുള്ളവരെ വിളിച്ചുവരുത്തി ശകാരിച്ചത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്കി.
മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്കും തുടക്കത്തില്‍ കൈയില്‍ നിന്നു വന്‍ തുക ചെലവഴിക്കേണ്ടി വന്നു. ഇത് വിവാദമായതോടെ ആരെങ്കിലും തുക അടച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസ്താവനയിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: