ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറിമാര്ക്കിടയില് ഭിന്നാഭിപ്രായം. കേസില്‍ കോടതിയെ സഹായിക്കുന്നതിനായി നിയമിച്ച അമിക്കസ്ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകനായ രാമമൂര്‍ത്തി ശബരിമലയില്‍ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരു അമിക്കസ്ക്യൂറി അഡ്വ.രാജു രാമചന്ദ്രന് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേസ് പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ആര്‍ത്തവം എന്നത് സ്ത്രീകളുടെ കഴിവുകേടല്ലെന്നും ലിംഗ സമത്വത്തിന് എതിരെയുള്ള ഭീഷണിയാണ് ശബരിമലയിലെ സ്ത്രീപ്രവേശന കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്ത്രീകളെ വിലക്കുന്നതിന്റെ അടിസ്ഥാനം മനസ്സിലാകുന്നില്ലെന്നും താനൊരു വിശ്വാസിയാണെങ്കിലും ഭരണഘടനയിലാണ് കൂടുതല്‍ വിശ്വാസമെന്നും ഡിവിഷന് ബെഞ്ചിലെ മുതിര്‍ന്ന അംഗമായ ജസ്റ്റിസ് ദീപക് മിശ്ര പരാമര്‍ശിച്ചു. ആദ്യം അമ്മയെ ബഹുമാനിക്കുകയെന്നതാണ് നമ്മുടെ സംസ്ക്കാരം. ക്ഷേത്രം എന്നത് പൊതുസ്ഥലവുമാണ്. പ്രാര്‍ത്ഥന നടത്താനെത്തുന്ന വ്യക്തിയെ എങ്ങനെയാണ് ക്ഷേത്രത്തിന് വിലക്കാനാകുക. മതാചാരങ്ങളുടെ ശരിതെറ്റുകള്‍ കോടതി പരിശോധിക്കുന്നില്ലെന്നും എന്നാല്‍ ഭരണഘടന നല്കുന്ന അവകാശങ്ങളെ മറികടക്കാന്‍ ആചാരങ്ങള്‍ക്ക് കഴിയുമോയെന്നും ദീപക് മിശ്ര ചോദിച്ചു.
എല്ലാ പുരുഷന്മാരും മലകയറുന്നത് 41 ദിവസം വ്രതമെടുത്തിട്ടാണോയെന്നും കോടതി ആരാഞ്ഞു. സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ അവകാശത്തില്‍ ഇടപെടാന്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ബുധനാഴ്ചയും വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: