ആലപ്പുഴ: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആഘോഷ പരിപാടികള്‍ക്ക് വെടിക്കെട്ട് നിരോധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. 14ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ആരോഗ്യമന്ത്രി അടക്കമുള്ളവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. പരവൂര്‍ അപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡിഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എല്ലാം പുറത്തുവരും. വെടിക്കെട്ടിന് അനുമതി നല്‍കിയതുമായി കൊല്ലം ജില്ലാ ഭരണകൂടത്തിനും പോലീസിനുമെതിരെ പരാതി ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത പടക്ക വില്പന കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. അത് ഇനിയും തുടരും. കരിമരുന്നോ സ്ഫോടക വസ്തുക്കളോ ശേഖരിക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ജുഡിഷ്യല്‍ അന്വേഷണത്തിന് റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം ലഭിക്കും. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വിട്ടു നല്കാന് സിറ്റിംഗ് ജഡ്ജിയെ ലഭിക്കണമെന്നില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: