കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ സിബിഐയുടെ നിലപാട് തേടും.
പരവൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് നല്കിയ കത്തും കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും നല്കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഹൈക്കോടതി പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നത്. 109 ജീവന് പൊലിഞ്ഞ ദുരന്തത്തില്‍ അട്ടിമറി സാധ്യത സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയെ കോടതി കക്ഷിചേര്‍ത്തത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തിരുവനന്തപുരം, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കൊപ്പമാണ് സിബിഐയെ ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 1.45 ന് കേസ് പരിഗണിക്കുമ്പോള്‍ മറ്റു കക്ഷികള്‍ക്കൊപ്പം സിബിഐ അഭിഭാഷകന്റെ വാദവും കോടതി കേള്‍ക്കും. കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ അഭിഭാഷകനും ഇന്നലെ നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രതയും മരണസംഖ്യ ഇത്രയധികം ഉയര്‍ന്നതും പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയുടെ നിലപാട് നിര്‍ണായകമാണ്.
പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് ഇന്നലെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചത്. മാരക പ്രഹരശേഷിയുള്ള ഗുണ്ട്, അമിട്ട്, കതിന തുടങ്ങിയവ ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് വി. ചിദംബരേഷ് കത്തു നല്‍കിയത്. വെടിക്കെട്ട് മതാചാരങ്ങളുടെ ഭാഗമല്ലെന്നും അതിനാല്‍ തന്നെ അത് നിരോധിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ദേവസ്വം ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു. ദേവസ്വം ബെഞ്ച് അംഗങ്ങളായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്, അനു ശിവരാമന് എന്നിവര്‍ ഉച്ചക്ക് കേസ് പരിഗണിക്കും. മനുഷ്യജീവന് ഹനിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും വെടിക്കെട്ട് നടത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് വി. ചിദംബരേഷ് കത്തില്‍ ആവശ്യപ്പെട്ടു.ദൃശ്യ ഭംഗിയൊരുക്കുന്ന കരിമരുന്നു പ്രയോഗത്തില്‍ വെടിക്കെട്ട് ഒതുക്കണം.
മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അത് നിഷേധിക്കുന്ന രീതിയിലുള്ള നടപടികള്‍ ഒഴിവാക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വെടിക്കെട്ടിന് ഉഗ്രസ്ഫോടന ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പരിശോധിക്കുന്നതായായണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: