ലഖ്നൗ: എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടു സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. ബി.ജെ.പി അധികാരത്തിലേറിയാല്‍ ശക്തമായ ലോകായുക്ത നടപ്പാക്കും. മുഖ്യമന്ത്രി വരെ ഇതിന്റെ കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ക്രമസമാധാനം എന്നീ മേഖലകള്‍ക്കാണു പത്രികയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.
കര്‍ഷകര്‍, ദളിതര്‍, പിന്നാക്ക വിഭാഗം, പാവപ്പെട്ടവര്‍, ഉദ്യോഗാര്‍ഥികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ക്കാണു ബിജെപി മുഖ്യ പരിഗണന നല്കുന്നതെന്നു പാര്‍ട്ടി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു. പിന്നാക്ക സമുദായങ്ങള്‍ക്കു 4.5 ശതമാനം സംവരണം നടപ്പാക്കുമെന്നും അധികാരത്തിലേറിയാല്‍ പാര്‍ട്ടി നേതാക്കളുടെ പ്രതിമകള്‍ സംസ്ഥാനത്തു സ്ഥാപിക്കില്ലെന്നും പത്രികയില്‍ ഉറപ്പു നല്കുന്നു.
അഞ്ചു ലക്ഷം പേര്‍ക്കു ജോലി നല്കുമെന്നു പ്രകടന പത്രികയില്‍ പറയുന്നു. ഉദ്യോഗാര്‍ഥികള്‍ക്കു 18,000 രൂപ വേതനം നല്‍കും. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപയ്ക്കു ടാബ്ലെറ്റ് പിസി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അയ്യായിരം രൂപയ്ക്കു ലാപ്ടോപ്പും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
ബി.ജെ.പി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി, കല്‍രാജ് മിശ്ര, ഉമാഭാരതി, ജനറല്‍ സെക്രട്ടറി നരേന്ദ്ര സിങ് തൊമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: