കണ്ണൂര്‍: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. കടുത്ത വേനല്‍ച്ചൂടില്‍ വെന്തുരുകിയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വോട്ടുതേടുന്നത്. ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളേക്കാളും പ്രചാരണ രംഗത്ത് സജീവമായിരുന്ന ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രചാരണ രംഗത്തെ ബിജെപി മുന്നണിയുടെ മുന്നേറ്റം സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിയും വികസനവിരുദ്ധ നിലപാടുകളും കേന്ദ്ര സര്‍ക്കാറിന്റെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളും പശ്ചിമബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നതിലെ പൊളളത്തരങ്ങള്‍ തുറന്നു കാണിച്ചുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വോട്ടുതേടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കും മുന്നണിയിലെ മുഖ്യഘടകകക്ഷിയായ ബിഡിജെഎസിനും ഉണ്ടായിട്ടുളള വര്‍ദ്ധിച്ച സ്വീകാര്യത ജില്ലയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സഹായകമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതൃത്വം. സിപിഎം കേന്ദ്രങ്ങളില്‍ ബിഡിജെഎസിനുളള ജനപിന്തുണയും മുന്നണിക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കോട്ടകളെന്നറിയപ്പെടുന്ന ഗ്രാമങ്ങളില്‍പ്പോലും വന്‍ സ്വീകരണമാണ് പ്രചാരണത്തിനിടയില്‍ ലഭിക്കുന്നത്. ജില്ലയില്‍ കാലങ്ങളായി കൊലപാതകവും അക്രമങ്ങളും നടത്തി ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം കൊലപാതക കേസില്‍പ്പെട്ട് ജില്ലാ സെക്രട്ടറിയുള്‍പ്പെടെ ജില്ലക്ക് പുറത്തേക്ക് നാടുകടത്തപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്, കൂടാതെ ജില്ലയിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച എംഎല്‍എമാര്‍ മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്തില്ലെന്ന പരാതിയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ സിപിഎമ്മിനകത്തും എല്‍ഡിഎഫിലും ഉണ്ടായ പൊട്ടലും ചീറ്റലുകളും തിരിച്ചടിയാകുമെന്ന ഭയവും എല്‍ഡിഎഫ്, സിപിഎം നേതൃത്വങ്ങള്‍ക്കുണ്ട്.
യുഡിഎഫിലാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ ഇപ്പോഴും അവസാനിക്കാത്ത സ്ഥിതിയാണ്. ഘടകകക്ഷികള്‍ക്കിടയിലെ മുറുമുറുപ്പും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുളള തര്‍ക്കങ്ങളും ഗ്രൂപ്പ് വൈര്യവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജില്ലയില്‍ മൊത്തത്തില്‍ ബാധിക്കുന്ന സ്ഥിതിയാണ്.
മേട സംക്രമമായ ഇന്നും വിഷുനാളായ നാളെയും സ്ഥാനാര്‍ത്ഥികള്‍ മിക്കവരും സ്വന്തം വീടുകളിലും ബന്ധുമിത്രാദികളുടേയും കൂടെയാവും ചെലവഴിക്കുക. അതുകൊണ്ടു തന്നെ ദിവസങ്ങള്‍ക്ക് മുമ്പേ പ്രചാരണത്തിനിറങ്ങിയ പല സ്ഥാനാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയത് ഒരു ദിവസമെങ്കിലും വിശ്രമിക്കാനുളള അവസരം ഒരുങ്ങും.
ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കൂത്തുപറമ്പ്, തലശ്ശേരി, പേരാവൂര്‍, കണ്ണൂര്‍ ഉള്‍പ്പടെയുളള മണ്ഡലങ്ങളിലെല്ലാം പരമാവധി വോട്ടുകള്‍ നേടാനുളള തിരക്കിലാണ് മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും. കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചും മറ്റ് പലതരത്തിലുളള പ്രചരണങ്ങള്‍ സംഘടിപ്പിച്ചും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും എല്ലാ മണ്ഡലങ്ങളിലും സജീവമാണ്. വിഷു ആഘോഷങ്ങള്‍ കൊടിയിറങ്ങുകയും തെരഞ്ഞെടുപ്പ് തീയ്യതി അടുത്തുവരികയും ചെയ്യുന്നതോടെ വരും ദിവസങ്ങളില്‍ പ്രചരണരംഗം കൂടുതല്‍ കൊഴുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: