ആലപ്പുഴ: ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ക്കും ഉറപ്പില്ല. നിര്‍മാണം പൂര്‍ത്തിയാക്കി 2011 ഡിസംബറില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച ആലപ്പുഴ കുടിവെള്ള പദ്ധതി ഇപ്പോഴും പതിവഴിയിലാണ്.
ആലപ്പുഴ നഗരസഭയ്ക്കും പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ ഏകദേശം അഞ്ചരലക്ഷം ജനങ്ങള്‍ക്കു കുടിവെള്ളമെത്തിക്കാനായി 2008ലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. എട്ടു പഞ്ചായത്തുകളിലായി 250 കി. മീറ്ററോളം ദൂരത്തിലാണ് പദ്ധതിക്കായി പൈപ്പിടുന്നത്. പദ്ധതിയുടെ തുടക്കത്തില്‍തന്നെ 28.8 കോടിരൂപ ചെലവില്‍ കരുമാടിയില്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ദിനംപ്രതി 620 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ സജ്ജമായ പ്ലാന്റാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്.
തുടക്കത്തില്‍ 90 കോടി രൂപയായിരുന്ന പദ്ധതിയുടെ അടങ്കല്‍ത്തുക പിന്നീട് 193 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ പൈപ്പിടലിനു മാത്രമായി 144 കോടി രൂപയോളം ചെലവിട്ടുകഴിഞ്ഞു. പദ്ധതിയുടെ 80 ശതമാനം തുക കേന്ദ്ര സര്‍ക്കാരും ബാക്കിയുള്ളതില്‍ 10 ശതമാനംവരെ സംസ്ഥാന സര്‍ക്കാരും നഗരസഭയും വഹിക്കണമെന്നായിരുന്നു തീരുമാനം. ഒരു കോടിരൂപ ചെലവില്‍ പമ്പുസെറ്റും 50 ലക്ഷം രൂപ ചെലവില്‍ ട്രാന്‍സ്ഫോര്‍മറും വെള്ളം ശേഖരിക്കുന്ന കടപ്രയില്‍ സ്ഥാപിച്ചു. ഇതിനിടെ 2013 സെപ്തംബറിനു മുമ്പ് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ വര്‍ഷം മൂന്നു കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനം ഒച്ചിഴയും വേഗത്തിലാണ്.
തകഴി, പുന്നപ്ര, പനച്ചുവട് എന്നിവിടങ്ങളില്‍ റെയില്‍വെ ക്രോസിനടിയിലൂടെ പൈപ്പിടുന്നതിനുള്ള തടസവും പദ്ധതി വൈകാന്‍ കാരണമാകുന്നു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാകട്ടെ ജനത്തിനു തീരാദുരിതവുമാണ് സമ്മാനിക്കുന്നത്. തകഴിയില്‍ പൈപ്പിടുന്നതിനായി ഏതാനും ആഴ്ച മുമ്പ് റോഡ് വെട്ടിപ്പൊളിച്ചതു പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൈപ്പിട്ടതിനുശേഷം മെറ്റില് കൊണ്ട് കുഴിമൂടണമെന്ന നിര്‍ദേശം ലംഘിച്ച് മണ്ണും ചെളിയും കൊണ്ടാണ് കുഴി മൂടുന്നത്. ഇത് വാഹനങ്ങള്‍ പതിവായി താഴുന്നതിനും കാരണമാകുന്നു.
ഉദ്യോഗസ്ഥരുടെ ദീര്ഘവീക്ഷണമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമായി ഈ പദ്ധതി മാറിക്കഴിഞ്ഞു. പൈപ്പിടലിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച തീരദേശ റോഡും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയും വെട്ടിപ്പൊളിച്ചിരുന്നു. നിര്‍മാണം ആരംഭിച്ച് എട്ടുവര്‍ഷം പിന്നിട്ടിട്ടും പാതിവഴിയിലായ പദ്ധതിയെന്ന സ്ഥാനമാണ് ആലപ്പുഴ കുടിവെള്ള പദ്ധിതിക്കുള്ളത്. പൈപ്പിടല്‍ പൂര്‍ത്തിയാകാത്തതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍നിന്ന് എപ്പോള്‍ കുടിവെള്ളം കിട്ടുമെന്നും ജനത്തിനും അറിയില്ല. പൈപ്പിടല്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ പദ്ധതിക്കാവശ്യമായ വെള്ളം പമ്പയാറ്റില്‍ ഉണ്ടാകുമോയെന്നതാണ് മറ്റൊരു ആശങ്ക. ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും ജനദ്രോഹത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാണ് ഈ അനാസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: