ന്യൂദല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്ല്യക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് നടപടി ശക്തമാക്കുന്നു. മൂന്നു തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാല്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
മല്ല്യയുടെ ഭാരതത്തിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനും വാറണ്ട് പുറപ്പെടുവിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ എന്‍ഫോഴ്സ്മെന്റ് സ്വീകരിക്കുകയാണ്. വാറണ്ട് പുറപ്പെടുവിച്ചാല്‍ ഇന്റര്പോളിന്റേയോ ബ്രിട്ടീഷ് അധികൃതരുടേയോ സഹായത്തോടെ മല്ല്യയെ തിരിച്ച് ഭാരതത്തിലെത്തിക്കാനാവും.
ബാങ്ക് വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന മല്ല്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം പല തവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ലണ്ടനിലേക്ക് കടന്നശേഷം വീഡിയോ കോളിങ്ങില്‍ മാത്രമാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഐഡിബിഐ ഉള്‍പ്പടെ 17 പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 7000 കോടി രൂപയാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ മല്ല്യ വായ്പയെടുത്തത്. ഇത് പലിശയക്കം 9000 കോടി രൂപയാണ് ഇപ്പോള്‍ അടയ്ക്കാനുള്ളത്. ഇതിനെ തുടര്‍ന്ന് മല്ല്യക്കെതിരെ കഴിഞ്ഞ ജൂലൈയില്‍ ഐഡിബിഐ പരാതിയിന്മേല് സിബിഐയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യം വിടുന്നത് തടഞ്ഞുകൊണ്ട് സിബിഐ ഉത്തരവിറക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുമ്പോഴാണ് ലണ്ടനിലേക്ക് കടന്നുകളഞ്ഞത്.
അതിനിടെ വായ്പാ തുക തിരിച്ചയ്ക്കാതെ രാജ്യം വിട്ട മല്ല്യ കരീബിയന്‍ ലീഗ് ക്രിക്കറ്റ് ടിമിനെ സ്വന്തമാക്കിയത് വിവാദമായി. എന്നാല്‍ 100 ഡോളര്‍ മാത്രം മുതല്‍ മുടക്കിലാണ് (ഏകദേശം 6600 രൂപ) താന്‍ കരീബിയന്‍ ക്രിക്കറ്റ് ലീഗ് ടീമിനെ വാങ്ങിയതെന്ന് മല്യ അറിയിച്ചു. ടീമിന്റെ നടത്തിപ്പിന് 13 കോടി രൂപയോളം ചെലവുണ്ട്. ഇത് ബാര്‍ബഡോസ് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്നും മല്ല്യ അറിയിച്ചു. കരീബിയന്‍ ട്വന്റി 20 ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ബാര്‍ബഡോസ് ട്രിഡന്റ്സ് എന്ന ടീമിനെയാണ് മല്ല്യ സ്വന്തമാക്കിയത്.
വായ്പയെ തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലായിരുന്ന യുണൈറ്റഡ് ബ്രൂവറീസിന്റെ അധ്യക്ഷസ്ഥാനം മല്യ കഴിഞ്ഞമാസം രാജിവെച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചാലഞ്ചേഴ്സിന്റെ ഉടമസ്ഥാവകാശവും നഷ്ടപ്പെട്ടു. ഇതിനിടെ മറ്റൊരു ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കിയത് വിവാദമായതിനെ തുടര്‍ന്നാണ് ടീമിന് കാര്യമായ മുതല്‍മുടക്കില്ലെന്ന് മല്ല്യ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: