കാഞ്ഞിരപ്പള്ളി: പാലായില്‍ കെ.എം. മാണിയെ പാരാജയപ്പെടുത്തുമെന്ന് പി.സി. ജോര്‍ജ്ജ്. കാഞ്ഞിരപ്പള്ളി മീഡിയാ സെന്റര്‍ സംഘടിപ്പിച്ച ജനവിധി 2016-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറില്‍ ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇവിടുത്തെ ജനങ്ങളെ അപമാനിക്കുകയാണ് കെ.എം. മാണി ചെയ്തതെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞു.
യുഡിഎഫിനെ മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേടില്‍ എത്തി. പൂഞ്ഞാറിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോളാണ് താന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും ഓണറേറിയം നല്കുന്നതില് യുഡിഎഫ് ഗവണ്മെന്റ് പരാജയപ്പെട്ടു.
ഇതിലേക്ക് കേന്ദ്രഗവണ്മെന്റ് അനുവദിച്ച തുക വകമാറ്റി ചിലവഴിക്കുകയാണ് സംസ്ഥാന ഗവണ്മെന്റ്ചെയ്തത്. വി.എസ്. മുഖ്യമന്ത്രിയായാല്‍ താന്‍ അദ്ദേഹത്തെ പിന്തുണയ്ക്കും. മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് എത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ പിന്തുണച്ചവരുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. പാലായില്‍ കെ.എം. മാണിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനായി മാണി സി. കാപ്പനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: