”ഇന്നു നമ്മള് കാണുന്ന രാഷ്ട്രീയമല്ല ഉണ്ണീ ഭഗവദ്ഗീതയില്‍ ഉള്ളത്. നീ ഗീതയിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ശ്രദ്ധിച്ചോ? സ്ഥാനമഹിമയും? ” മുത്തച്ഛന് ചോദിച്ചു.
”ധൃതരാഷ്ട്രന്, സഞ്ജയന്, അര്ജുനന്, ശ്രീകൃഷ്ണന് എന്നിങ്ങനെ നാലു കഥാപാത്രങ്ങളല്ലേയുള്ളൂ ഗീതയില്‍. പേരുകള്‍ക്ക് കാര്യമായ പ്രത്യേകതയൊന്നും തേന്നുന്നില്ല മുത്തച്ഛാ”
”എന്നാല്‍ ഞാന്‍ പറയാം. ചില പ്രത്യേകതകള്‍. ധൃതരാഷ്ട്രന് രാജാവാണ്; ഭരണാധികാരികളുടെയെല്ലാം പ്രതീകമാണ്. ധൃതവീര്യന്‍ എന്നാല്‍ വീര്യം ധരിച്ചവന് എന്നര്‍ത്ഥം. അതുപോലെ വേണം ധൃതരാഷ്ട്രനേയും കാണാന്‍. – രാഷ്ട്രത്തെ ധരിച്ചവന്, രാഷ്ട്രത്തിന്റെ അധിപന് രാഷ്ട്രത്തിനായി സമര്‍പ്പിക്കപ്പെട്ടവന്‍ എന്നൊക്കെ അര്‍ത്ഥമെടുക്കാം.
”തൊട്ടടുത്തുനില്ക്കുന്ന സഞ്ജയന് മന്ത്രിയാണ്. സഞ്ജയന് എന്ന വാക്കിനു കൂട്ടിച്ചേര്ക്കുന്നവന് എന്നാണര്‍ത്ഥം. ജനത്തിന്റെയും രാജാവിന്റെയും ഇടനിലക്കാരന്. ജനത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് രാജാവിനെ ബോദ്ധ്യപ്പെടുത്തലാണ് മന്ത്രിയുടെ ചുമതല. സഞ്ജയന് ചെയ്തതും അതായിരുന്നു.”
”മൂന്നാമതായി വരുന്നു, പാര്ത്ഥന് എന്നു പേരുള്ള അര്ജുനന്. പൃഥയുടെ (കുന്തി) പുത്രനാണ് പാര്ത്ഥന്. പൃഥ എന്ന വാക്കിനു ഭൂമി എന്നാണര്‍ത്ഥം. ഭൂമിപുത്രന്‍ എന്നത് ജനങ്ങളുടെ മുഴുവന്‍ പ്രതീകമായി, പ്രജയായി മാറുകയാണപ്പോള്‍.
”ശ്രീകൃഷ്ണനാണ് നാലാമത്തെ കഥാപാത്രം. ഐശ്വര്യദ്യോതകമായ ‘ശ്രീ’ പദം ഈ പേരിനോടു മാത്രമേ ഗീതയില്‍ ചേര്‍ത്തു കാണുന്നുള്ളൂ. അഹങ്കാരികളും ബലവാന്മാരുമായ അധികാരികളില്‍നിന്നു ജനങ്ങള്‍ക്ക് അധര്‍മ്മവും അനീതിയും സങ്കടവും വര്‍ദ്ധിക്കുമ്പോള്‍ അവരുടെ രക്ഷക്കെത്തുന്ന സര്‍വ്വവ്യാപിയായ ചൈതന്യമാണ്, ഭഗവാനാണ് ശ്രീകൃഷ്ണന്.
”കണ്ടില്ലേ കുട്ടികളേ! രാജാവ്, മന്ത്രി, ജനം, ധര്‍മ്മഗുരു കൂടിയായ ദൈവം- എത്ര ക്രമമായും യുക്തിസഹമായുമാണ് ഗീതയില്‍ കഥാപാത്രങ്ങളെ അണിനിരത്തിയിരിക്കുന്നതെന്നോ!”
”ശരിയാണ് മുത്തച്ഛാ. രാജാവും മന്ത്രിയും ഭരണപക്ഷം; ജനങ്ങള്‍ പ്രതിപക്ഷവും! ഇന്നത്തെ രാഷ്ട്രീയത്തോടു സാമ്യം തോന്നുന്നുണ്ട്. ധര്‍മ്മനീതികളില്‍ ഇടപെടുന്ന കോടതികളാകാം ഇന്നു കൃഷ്ണപക്ഷം.”
”അത്രത്തോളം പോകണ്ടാ ഉണ്ണീ. ധര്‍മ്മനീതികളെ വ്യാഖ്യാനിക്കാന്‍ വക്കീലന്മാര്‍ക്കോ കോടതികള്‍ക്കോ സാധ്യമല്ല. അവരെ വിശ്വസിക്കാനും വയ്യ! അതുകൊണ്ടാണ് കോടതിവിധിക്കപ്പുറത്ത് മറ്റൊരു ദൈവവിധി നാം പലപ്പോഴും കാണുന്നത്. ദൈവത്തിനു തുല്യം ദൈവമേയുള്ളൂ” മുത്തച്ഛന് ഉറപ്പിച്ചു പറഞ്ഞു.
”അതെയതെ. അത്തരത്തില്‍ പലവാര്‍ത്തകളും കണ്ടിട്ടുണ്ട്. ക്ഷമിക്കണം മുത്തച്ഛാ. എന്നാല്‍ ഒരു സംശയം ചോദിച്ചോട്ടെ; കുറച്ചുപേര്‍ ഭരിക്കുന്നു; കുറേപ്പേര് ഭരിക്കപ്പെടുകയും ചെയ്യുന്നു. എന്നതാണല്ലോ ലോകനടപ്പ്. പക്ഷേ ഇവിടെ കൗരവപക്ഷത്ത് നൂറുപേരുണ്ട്; പാണ്ഡവപക്ഷത്ത് അഞ്ചുപേര്‍ മാത്രവും! അതെന്താണ് മുത്തച്ഛാ?”
‘നീ കാണുന്നത് ബാഹ്യതലത്തിലുള്ള എണ്ണമാണുണ്ണീ. കൗരവരുടെ അഞ്ചിലൊന്നേയുള്ളൂ, ഇരുപതു ശതമാനമേയുള്ളൂ പാണ്ഡവര്‍ എന്നു നിനക്കു പറയാം. പക്ഷേ, എണ്ണമല്ല ഗുണമാണ് ശ്രദ്ധിക്കേണ്ടത്. അധികാരമുള്ള അധര്‍മ്മികളുടെ കൂടെയാവും, ഭയംകൊണ്ടോ സ്വാര്‍ത്ഥ ലാഭം കരുതിയോ ജനങ്ങള്‍ ചേര്ന്നുനില്ക്കുക. അങ്ങനെ അവര്‍ ഭൂരിപക്ഷവും ധര്‍മ്മസങ്കടങ്ങളനുഭവിക്കുന്നവര്‍ ന്യൂനപക്ഷവുമാകും.
”അനേകം രാജാക്കന്മാര് ദുര്യോധനപക്ഷത്തുചേര്‍ന്നു. 11 അക്ഷൗഹിണി സൈന്യമുണ്ടായി. പാണ്ഡവപക്ഷത്ത് ഏഴ് അക്ഷൗഹിണിയേയുള്ളൂ; കൂടെ ആയുധമെടുക്കാതെ ശ്രീകൃഷ്ണനും. ചിലപ്പോള്‍ ധര്‍മ്മസങ്കടങ്ങളിലകപ്പെട്ടവര്‍ക്കൊപ്പം ബന്ധുക്കള്‍പോലും ഉണ്ടായെന്നു വരില്ല. പാഞ്ചാലിയുടെ വസ്ത്രാക്ഷേപ കഥ ഓര്‍ത്തു നോക്കൂ. മാനം കാക്കാന്‍ അദൃശ്യനായ ഭഗവാന് മാത്രമേ ഉണ്ടായുള്ളൂ!”
”പാഞ്ചാലിയെ ദുര്‍വ്വാസാവു മഹര്‍ഷിയുടെ ശാപത്തില്‍ നിന്നു രക്ഷിക്കാന്‍ ഭഗവാന് കാട്ടിലെത്തിയ കഥയും ഞാന്‍ വായിച്ചിട്ടുണ്ട് മുത്തച്ഛാ!” ഉമ സന്തോഷത്തോടെ അറിയിച്ചു.
”നല്ലത്. ഭൗതികവും ബാഹ്യവുമായ രാഷ്ട്രീയത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. അതിനപ്പുറമുള്ള ആത്മീയവശത്തെ പറ്റിയും ഓര്‍ക്കണം. വ്യക്തിതലത്തില്‍ വാക്കും മനസ്സും കര്‍മ്മവും ശുദ്ധമാക്കലാണ് ആത്മീയവശം. അങ്ങനെ വ്യക്തികളെല്ലാം നന്നായിരുന്നാല്‍ രാഷ്ട്രവും നന്നായില്ലേ?”
”ആത്മീയവശത്തെ മുത്തച്ഛന് എങ്ങനെയാണ് ഗീതയിലൂടെ അപഗ്രഥിക്കുന്നത്?” ഉണ്ണി ചോദിച്ചു.
”അന്ധനാണല്ലോ ധൃതരാഷ്ട്രന്. അയാളുടെ മനസ്സിലുമില്ല വെളിച്ചം! ആ അന്ധത മക്കളോടും അമിത സ്നേഹത്തിന്റെയും അധികാരമോഹത്തിന്റെയും സ്വാര്‍ത്ഥതയുടേയും ഫലമാണ്. ചുരുക്കത്തില്‍ അജ്ഞതയുടെ അഥവാ തമോഗുണത്തിന്റെ പ്രതീകമാണ് രാജാവായ ധൃതരാഷ്ട്രന്. തമോഗുണത്തോടൊപ്പം രജോഗുണവുമുള്ളയാളാണ് സഞ്ജയന്. അര്‍ജുനനിലാകട്ടേ രജോഗുണത്തോടൊപ്പം സാത്വിക ഗുണം മുന്നിട്ടു നില്ക്കുന്നു. ഗുണാതീതനാണ് ധര്‍മ്മഗുരുവായ ഭഗവാന് കൃഷ്ണന്.
പ്രതിസന്ധികളില്‍ തളര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഏതൊരാളേയും സഹായിക്കാന്‍ ഭഗവാന് അരികത്തുണ്ട്. മനസ്സു ശുദ്ധമാക്കി, സമര്‍പ്പണ ബുദ്ധിയോടെ നോക്കിയാല്‍ മാത്രമേ കാണൂ. വഴികള്‍ പലതാണ്-ജ്ഞാനമോ കര്‍മ്മമോ ധ്യാനമോ ഭക്തിയോ- ഏതും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഏതു രൂപത്തിലും ഭഗവാനെ സങ്കല്‍പ്പിക്കാനും വിരോധമില്ല. അതൊക്കെ വിശദമായി നിങ്ങള്‍ക്കു കേള്‍ക്കണമെന്നുണ്ടോ? എങ്കിലേ ഗീത പൂര്‍ണ്ണമാകൂ.”
”ഞങ്ങള്‍ക്കു കേള്‍ക്കണം മുത്തച്ഛാ. ഭഗവദ്ഗീതയെ പറ്റി പരമാവധി അറിവുനേടണമെന്നാണ് ആഗ്രഹം. പക്ഷേ ഇന്ന് ഇത്രയും മതി.” കുട്ടികള്‍ എഴുന്നേറ്റൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: