പരവൂര്‍ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കാനുള്ള ചര്‍ച്ചയും നീക്കങ്ങളും സജീവമായി. രാത്രികാലങ്ങളില്‍ ഉഗ്രശബ്ദത്തോടുള്ള വെടിക്കെട്ട് നടത്തുന്നത് നിരോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചുകഴിഞ്ഞു. വെടിക്കെട്ട്് നിരോധനത്തെക്കുറിച്ച്് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗവും വിളിച്ചുകഴിഞ്ഞു. നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു. വിഷയത്തെ വിവാദമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്്. നിരോധനം ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ വന്‍ ദുരന്തത്തിനു വഴിതെളിച്ച സര്‍ക്കാര്‍ കെടുകാര്യസ്ഥത മൂടുവെക്കാനുള്ള കുടില ബുദ്ധിയും ഉണ്ട്്. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങളെ വിലയിടിച്ചുകാണിക്കാനുള്ള അവസരമായും ഇതിനെ ഉപയോഗിക്കുന്നു.
വെടിക്കെട്ടിന്റെ പേരില്‍ ഹിന്ദുക്കളില്‍ രണ്ടു ചേരി സൃഷ്ടിക്കാനാവുമോ എന്ന തന്ത്രവും ഇതിനിടയില്‍ പ്രയോഗിക്കുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധിയുടെ പേരിലും ഇതേരീതിയില്‍ വിവാദം ഉണ്ടായി. ഹിന്ദുക്കളുടെ ആചരാനുഷഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഹിന്ദുക്കളും അവിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ കാട്ടുന്ന അമിതാവേശം തിരിച്ചറിയാന്‍ ബുദ്ധിമുട്ടൊന്നുമില്ല ആചാരാനുഷ്ഠാനങ്ങള്‍ പരിഷ്കരിക്കുന്നതില്‍ ബിജെപിയോ ഹൈന്ദവ സംഘടനകളോ എതിരല്ലെന്ന് മാത്രമല്ല ഒരടി മുന്നിലുമാണ്.
യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് വെടിക്കെട്ട് നിരോധനം എന്ന ആവശ്യം ഉയര്‍ത്തുന്നത്. സുരക്ഷിതമായി വെടിക്കെട്ട് നടത്താന്‍ ആവശ്യമായ നിയമങ്ങള്‍ ഇന്ന് രാജ്യത്തുണ്ട്. അത് ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കാതെയാണ് വെടിക്കെട്ട് തന്നെ നിരോധിക്കുക എന്ന ആവശ്യം ഉന്നയിക്കുന്നത്. പരവൂരില്‍ ദുരന്തം ഉണ്ടായത് ഉദ്യോഗസ്ഥരുടെ അലംഭാവവും പിടിപ്പുകേടും മൂലമാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത്. പകരം വിവാദം ഉയര്‍ത്തുന്നത് കേസ് അന്വേഷണം അട്ടിമറിക്കാന്‍ കാരണമാകും. ഉത്സവങ്ങളോടനുബന്ധിച്ചുള്ള ആര്‍ഭാടം ഒഴിവാക്കണമെന്ന ആവശ്യം നേരത്തെതന്നെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ അതാരും ഗൗരവത്തിലെടുക്കാറില്ല.
കോടിക്കണക്കിന് രൂപ മുടക്കിയുള്ള ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്. കോടിക്കണക്കിന് രൂപ ചെലവിട്ടുകൊണ്ടുള്ള ഉത്സവാഘോഷങ്ങള്‍ പ്രതീകാത്മക ചടങ്ങുകളായി ഒതുക്കുകയാണ് വേണ്ടത്. ക്ഷേത്രങ്ങളിലെ കോടികള്‍ മുടക്കിയുള്ള ആഘോഷങ്ങള്‍ അംഗീകരിക്കാനാകില്ല. ആനയെഴുന്നെള്ളത്തിനും വെടിക്കെട്ടിനുമായി കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നത്. കാലാനുസൃതമായി ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തേണ്ടതാണ്. വന്‍തുക ചെലവിടുന്ന ആഘോഷങ്ങള്‍ ഒഴിവാക്കി സമൂഹത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തയ്യാറാകണം.
ഇത്തരം മാറ്റങ്ങള്‍ക്ക് ഹൈന്ദവ സമൂഹം തയ്യാറാകണം. ഗുരുവായൂരിലെ പന്തിഭോജനത്തിനും അബ്രാഹ്മണരെ ശാന്തിക്കാരാക്കുന്നതിനും ഹിന്ദു സംഘടനകള്‍ നടത്തിയ ശ്രമങ്ങള്‍ വിസ്മരിച്ചുകൂടാ. പൊന്ന് വെയ്ക്കേണ്ടിടത്ത് പൂവ് വെച്ചുകൊണ്ട് നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ സാധിക്കും. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായ ധൂര്‍ത്ത് നിര്‍ത്തലാക്കണം. ആചാരങ്ങളുടെ ഭാഗമായുള്ളതാണെങ്കില്‍ അതിനെ വിധിപ്രകാരം ആചാര്യന്മാരും തന്ത്രിമാരുമെല്ലാം ചേര്‍ന്ന് ആലോചിച്ച് ഗുണപരമായ മാറ്റം കൊണ്ടുവരാവുന്നതാണ്. അതിനുള്ള തീവ്ര പരിശ്രമത്തിന് അമാന്തം പാടില്ല. കാലത്തിനനുസരിച്ച് ആചാരങ്ങളില്‍ മാറ്റം വരുത്തണം. പഴയകാലത്തെപ്പോലെ സ്ഥലലഭ്യത ഇന്നില്ല. അതുകൊണ്ടുതന്നെ കാതടപ്പിക്കുന്നതും അപകടസാധ്യയുള്ളതുമായ വെടിക്കെട്ടുകള്‍ ഒഴിവാക്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല.
ഇടുങ്ങിയ സ്ഥലങ്ങളില്‍ വെടിക്കെട്ടുകള്‍ നടത്തുന്നത് അത്യന്തം അപകടകരമാണെന്ന് പരവൂര്‍ സംഭവം തെളിയിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹം ആചാരങ്ങളില്‍ കെട്ടിപ്പിടിച്ചുകിടക്കുന്ന ഒന്നല്ല. നിരവധി പരിഷ്ക്കാരങ്ങള്‍ നടത്തിയിട്ടുള്ള സമൂഹമാണിത്. കാലദേശാനുസൃതമായ പരിഷ്ക്കരണങ്ങള്‍ ഇനിയും ഉണ്ടാകും. ശ്രീനാരായണ ഗുരുദേവന് പറഞ്ഞിട്ടുള്ള കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന വാക്യം എന്നും പ്രസക്തമാണ്. ഗുരുദേവന് ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടിരിക്കുന്നു. പരവൂര്‍ ദുരന്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആ സാധ്യതയും തള്ളിക്കളയുന്നില്ല. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. അതും പരിഗണിക്കേണ്ടതാണ്. അതുപോലെ ഏതാണ്ട് അന്‍പതോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
ചിലത് വാസയോഗ്യമല്ലാതായിട്ടുമുണ്ട്. അത്തരം വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സംവിധാനമുണ്ടാകണം. ദുരന്തത്തിന് വഴിവച്ച അലംഭാവങ്ങള്‍ ആരുടെ ഭാഗത്തായാലും ശക്തമായി നടപടി സ്വീകരിക്കുകതന്നെ വേണം. ജില്ലാ ഭരണകൂടം രണ്ടു തട്ടിലായി തര്‍ക്കം തുടരുന്നത് സുവര്‍ണാവസരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് തോന്നുന്നു. വലിയൊരു ദുരന്തമുണ്ടായിട്ട് തുടര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെപ്പോലും നിയോഗിക്കാതെ ജില്ലാ കളക്ടറെയും പോലീസ് കമ്മീഷണറെയും പഴി പറയുന്നതില്‍ അര്‍ത്ഥമില്ല.
കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചടുലമായ നീക്കങ്ങള്‍ കേരളത്തില്‍ കണ്ടില്ല. എല്ലാം മുറപോലെ എന്ന അവസ്ഥയാണ് കാണാനായത്. പ്രധാനമന്ത്രി ഇവിടെ എത്തി കേന്ദ്രആരോഗ്യമന്ത്രിയെ ക്യാമ്പ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. കേരളത്തിലെ മന്ത്രിമാര്‍ സ്ഥാനാര്‍ത്ഥികളായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ആ ചുമതല കൈമാറാമായിരുന്നു. അതും ഉണ്ടായിട്ടില്ല. ഏതായാലും മത്സരവെടിക്കെട്ടിനും മറ്റും കൂട്ടുനില്‍ക്കുന്നതിന് ഹിന്ദു സംഘടനകളില്ലെന്ന് വ്യക്തമാക്കപ്പെട്ടു. ഹിന്ദു സംഘടനകളെ അധിക്ഷേപിക്കുന്നവര്‍ക്ക് മേല്‍കൈയുള്ള ഉത്സവ സ്ഥലങ്ങളിലാണ് അപകടം കൂടുതലുണ്ടായതെന്നും പറയേണ്ടിയിരിക്കുന്നു. പരവൂര്‍ സംഭവം അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഏതായാലും ജീവഹാനി ഉണ്ടാക്കുന്ന ആഘോഷങ്ങള്‍ വേണ്ട തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: