ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജെയിംസ് ടെയ്ലര് വിരമിച്ചു. അപൂവ്വ ഹൃദ്രോഗത്തെ തുടര്‍ന്നാണ് 26-ാം വയസ്സില്‍ ടെയ്ലര്‍ക്ക് ക്രിക്കറ്റിനോട് വിടപറയേണ്ടിവന്നത്.
അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന അരിത്മോജനിക് റൈറ്റ് വെന്‍ട്രിക്കുലര്‍ അരിത്മിയ (എആര്വിസി) എന്ന ഗുരുതര ഹൃദയ അവസ്ഥയാണുള്ളതെന്ന് കഴിഞ്ഞ ദിവസം നടത്തിയ സ്കാനിങ്ങില്‍ വ്യക്തമായി. ഈ അവസ്ഥയുള്ളവരുടെ ഹൃദയമിടിപ്പ് അസാധാരണമായിരിക്കും. ഇതേത്തുടര്‍ന്നാണ് നോട്ടിങ്ഹാംഷയര് താരം കൂടിയായ ജെയിംസ് വിരമിക്കല്‍ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞയാഴ്ച കേംബ്രിഡ്ജ് എംസിസിയുവിനെതിരേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ നിന്ന് ജെയിംസ് പിന്മാറിയിരുന്നു. അണുബാധയാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. ജെയിംസിന്റെ വിരമിക്കല്‍ ഏറെ ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണെന്ന് മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് വ്യക്തമാക്കി.
കളത്തില്‍ ജീവന് വെടിയുന്നതിന് തൊട്ടരികിലെത്തിയ മുന്‍ ഫുട്ബോള്‍ താരമായ ഫാബ്രിസെ മുവാംബയുടെ ആരോഗ്യ പ്രശ്നത്തിന് സമാനമായ അവസ്ഥയാണ് ടെയ്ലറുടേതും. 2012 മാര്‍ച്ചില്‍ എഫ്എ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്സ്-ടോട്ടനം ഹോട്സ്പര്‍ മത്സരത്തിനിടെ തളര്‍ന്ന് വീഴുകയായിരുന്നു ഫാബ്രിസെ. 78 മിനിറ്റാണ് അന്ന് ഫാബ്രിസെയുടെ ഹൃദയം നിലച്ചത്. തുടര്‍ന്ന് ഏറെ ചികിത്സകള്‍ക്കൊടുവിലാണ് താരം ജീവത്തിലേക്ക് മടങ്ങി വന്നത്.
ഏഴ് ടെസ്റ്റുകളില്‍ നിന്ന് രണ്ട് അര്ദ്ധസെഞ്ചുറികളുള്പ്പെടെ 312 റണ്‍സും 27 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 7 അര്‍ദ്ധസെഞ്ചുറികളുമടക്കം 887 റണ്‍സുമാണ് ടെയ്ലര് നേടിയിട്ടുള്ളത്. 2012-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ലീഡ്സിലാണ് അരങ്ങേറ്റം. ഇക്കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനില്‍ അവസാന ടെസ്റ്റും കളിച്ചു. 2011-ല്‍ അയര്‍ലന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: