കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായ പതിനാല് ക്ഷേത്രഭാരവാഹികളില്‍ ഏഴുപേര്‍ കീഴടങ്ങി. കഴിഞ്ഞ രാത്രിയിലും ഇന്നലെയുമായിട്ടാണ് ഇവര്‍ കീഴടങ്ങിയത്. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പരവൂര്‍ കുനയില്‍ പത്മവിലാസത്തില്‍ പി.എസ്. ജയലാല്‍, സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തില്‍ ജെ. കൃഷ്ണന്‍കുട്ടിപിള്ള, താക്കോല്കാരന്മാരായ പൊഴിക്കര കടകത്ത് വീട്ടില്‍ സോമസുന്ദരന്‍പിള്ള, കോങ്ങാല്‍ സുരഭിയില്‍ സുരേന്ദ്രന്‍പിള്ള, കമ്മിറ്റിയംഗങ്ങളായ കോങ്ങാല്‍ ഉള്ളിചൂട് വീട്ടില്‍ രവീന്ദ്രന്‍പിള്ള, കുറുമണ്ടല്‍ പൂവന്‍വിള ജെ. പ്രസാദ്, പൊഴിക്കര കൂനന്റഴികം മുരുകേശന് എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്. ഇവരില്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റും സെക്രട്ടറിയും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്.
സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്ന ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇവരുടെ ബന്ധുവീട്ടുകളിലും ഇവര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് റെയ്ഡ് തുടരുന്നതിനിടെയായിരുന്നു ഇവരുടെ കീഴടങ്ങല്‍.
ക്ഷേത്ര പരിസരപ്രദേശങ്ങളിലുണ്ടായിരുന്നതായി ഇവര്‍ പോലീസിനോടുസമ്മതിച്ചിട്ടുണ്ട്.
അതിനിടെ, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പേര് കൂടി ഇന്നലെ മരിച്ചു. വെടിക്കെട്ടു കരാറുകാരന് കഴക്കൂട്ടം സ്വദേശി സുരന്ദ്രേന്, കഴക്കൂട്ടം സ്വദേശി സത്യന്(55)കൊല്ലം വലിയചിറ ഹരിനന്ദനത്തില്‍ ശബരി (14) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ മരണം 112 ആയി.
ക്ഷേത്രത്തില്‍ നടന്നത് മത്സരവെടിക്കെട്ടാണെന്നും ഇതിന് വേണ്ടി ലോഡ് കണക്കിന് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായും ക്രൈംബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇവരുടെ ഉത്തരവാദിത്തത്തിലാണ് കമ്പക്കെട്ടുകാര്‍ എത്തിയതെന്നും കമ്പക്കെട്ടുകാര്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവര്‍ ഒരുക്കി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ ചെറുസ്ഫോടനങ്ങള്‍ ഉണ്ടായപ്പോഴും ഇവര്‍ കമ്പക്കെട്ട് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മത്സരക്കമ്പക്കെട്ടാണ് നടക്കുന്നതെന്ന് ക്ഷേത്രഭരണ സമിതിതന്നെ പരസ്യബോര്‍ഡുകള്‍ വയ്ക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ച് സംഘാംഗങ്ങള്‍ പറഞ്ഞു.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മനഃപൂര്‍വ്വമല്ലാത്ത നരഹത്യചുമത്തിയാണ് ഇവര്‍ക്കെതിരെയുള്ള എഫ്ഐആര്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഇവരെ ചോദ്യം ചെയ്തു.
അതേസമയം ക്രൈംബ്രാഞ്ച് സംഘവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ കീഴടങ്ങിയതെന്നാണ് സൂചന.
ഇവരുടെ രാഷ്ട്രീയബന്ധമാണ് വെടിക്കെട്ടിന് അനധികൃതമായി അനുമതി നേടിയെടുക്കുന്നതിന് സഹായകമായതെന്നാണ് ആരോപണം. മണിക്കൂറോളം മാധ്യമങ്ങളെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന ക്രൈംബ്രാഞ്ച് സംഘം. പിന്നീട് പ്രതികളെ മാധ്യമങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികളോട് സംസാരിക്കുന്നത് പോലീസ് വിലക്കി. കമ്പക്കെട്ടുകാര്‍ ഉള്‍പ്പടെ ഇരുപത് പേരുകളാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പതിന്നാലുപേര്‍ ക്ഷേത്രഭരണ സമിതിയംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: