കോട്ടയം: മാധ്യമങ്ങള്‍ ദേശവിരുദ്ധ ചേരിയില്‍ അണിനിരക്കുമ്പോള്‍ ദേശീയതയുടെ തിരിനാളങ്ങള്‍ അണഞ്ഞിട്ടില്ലെന്നതിന് തെളിവാണ് ജന്മഭൂമിയെന്ന് ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷനും ഐസിഎച്ച്ആര്‍ അംഗവുമായ ഡോ. സി.ഐ. ഐസക് അഭിപ്രായപ്പെട്ടു. ജന്മഭൂമി കോട്ടയം എഡിഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷം ഐശ്വര്യ റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രം ശക്തമായ മാധ്യമമാണ്. ബ്രിട്ടീഷുകാര്‍ പോലും അതിനെ ഭയപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം ചില മാധ്യമങ്ങള്‍ രാഷ്ട്രപുരോഗതിക്കെതിരായി സംസാരിക്കുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ മാറി.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ആക്രമണക്കേസിലെ കുറ്റവാളികളെ മഹത്വവല്‍ക്കരിച്ചു. ഇതിലൂടെ ദേശീയത അപമാനിക്കപ്പെട്ടു. ഭാരതത്തിന് പല ദേശീയതകളാണ് എന്നു പറയുന്ന ഈ കാലഘട്ടത്തില്‍ ജന്മഭൂമിയുടെ പ്രസക്തി വളരെ വലുതാണ്. മുന്‍പ് കേരളം ദേശീയതലത്തില്‍ പ്രസക്തമായ സംസ്ഥാനമായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. അതിനുദാഹരണമാണ് കൊല്ലം പരവൂരില്‍ ഉണ്ടായ ദുരന്തത്തെ തുടര്‍ന്നു പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനം. ഡോക്ടര്മാരുമായായാണ് പ്രധാനമന്ത്രി ദുരന്തഭൂമിയിലെത്തിയത്. യഥാര്‍ത്ഥ വാര്‍ത്തകളും വസ്തുതകളും സമൂഹത്തെ അറിയിക്കാന്‍ ഇന്ന് ജന്മഭൂമി പോലുള്ള പത്രം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ വിരമിച്ചപ്പോള്‍ അവര്‍ക്ക് കുഴിമാടമൊരുക്കിയ പ്രസ്ഥാനങ്ങളുടെ നാടായി ഇവിടം മാറിക്കഴിഞ്ഞു. ഇതിനെ കലാപരമായ പരീക്ഷണമായി കാണണമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍ ഈ സംഭവം ദല്‍ഹിയില്‍ ആയിരുന്നെങ്കില്‍ മാധ്യമങ്ങളില്‍ അത് ആഘോഷിക്കപ്പെടുമായിരുന്നെന്നും ഡോ. ഐസക് പറഞ്ഞു. ചടങ്ങില്‍ ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. സദാശിവന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍റാം മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കോട്ടയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ് കരുണാകരന്, ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്, ജന്മഭൂമി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീദാസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്കോര, യൂണിറ്റ് മാനേജര്‍ സി.ബി. സോമന്, ഡവലപ്മെന്റ് മാനേജര്‍ എം.വി ഉണ്ണിക്കൃഷ്ണന്, ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, എഡിറ്റോറിയല്‍ ഇന്‍ചാര്‍ജ്ജ് ബാലചന്ദ്രന് ചീറോത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: