പത്തനംതിട്ട: സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ശബരിമല സന്നിധാനത്ത് വെടിവഴിപാട് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ നിരോധിച്ചു. ഇതോടെ വിഷുമഹോത്സവത്തിനായി നടതുറന്ന ശബരിമലയില്‍ വെടിവഴിപാട് നിര്‍ത്തിവെച്ചു. സന്നിധാനത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വംബോര്‍ഡിനാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെകാലാവധി മാര്‍ച്ച് 31 ന് തീര്‍ന്നിരുന്നു. സന്നിധാനത്ത് വെടിമരുന്ന് ഉപയോഗിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് പവന സുധീര്‍ എന്നയാള്‍ക്കാണ്. ഇങ്ങനെയൊരാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
സന്നിധാനത്ത് 420 കിലോ വെടിമരുന്ന് സൂക്ഷിച്ചിരുന്നു. സമീപം പാഴ്വസ്തുക്കള് കൂട്ടിയിട്ടിരിക്കുകയാണ്. ആര്‍ക്കുവേണമെങ്കിലും ഇത് കൈക്കലാക്കാാം. കാവല്‍ക്കാരുമില്ല. തീവ്രവാദ സംഘടനകള്‍ ഇത് കൈക്കലാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ട അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി പ്രദീപ് കുമാറാണ് അന്വേഷണം നടത്തിയത്.
ലൈസന്‍സിന്റെ കാലാവധി അവസാനിച്ചെങ്കിലും അതിന് മുമ്പുതന്നെ പതിനയ്യായിരം രൂപയുടെ ഡിഡി സഹിതം എറണാകുളത്ത് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിരുന്നതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍.രേണുഗോപാല്‍ പറഞ്ഞു. അപേക്ഷ സ്വീകരിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: