തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും കൂടുതല്‍ നഷ്ടപരിഹാരത്തിനായി വെടിക്കെട്ട് നടത്തിയവര്‍ക്കെതിരെ കോടതിയില്‍ സിവില്‍ കേസ് സമര്‍പ്പിക്കാവുന്നതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിട്ടു.
സര്‍ക്കാരില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനുള്ള സിവില്‍ ക്ലെയിമിന് തടസമല്ലെന്നും ഉത്തരവില്‍ പറയുന്നു. സിവില്‍ കേസ് നല്കാന് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നും സൗജന്യ നിയമസഹായം തേടാം.
അപകടം കാരണമുള്ള വ്യക്തിപരമായ നഷ്ടങ്ങളും മാനസിക പ്രയാസങ്ങളും സിവില്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന നഷ്ടപരിഹാര അപേക്ഷയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തവര്‍ ജില്ലാ കളക്ടറെ സമീപിക്കണം. കളക്ടര്‍ നടപടിയെടുത്തില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാം. പടക്ക നിര്‍മ്മാണത്തിന് ലൈസന്‍സ് നല്കുമ്പോള് ലൈസന്‍സിലെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാത്തതു കാരണമാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് കമ്മീഷന് നിരീക്ഷിച്ചു. പടക്ക നിര്‍മ്മാണത്തിനും പാറപൊട്ടിക്കാനും ലൈസന്‍സ് നല്കുമ്പോള് നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ചീഫ് കണ്ട്രോളര് ഫോര്‍ എക്സ്പ്ലോസീവ് നിര്‍ബന്ധമായും പരിശോധിക്കണം.
ഭാവിയില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. പുറ്റിംഗല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
സംഭവത്തില്‍ കുറ്റക്കാരായവരെ ജുഡീഷ്യല്‍ അനേ്വഷണ വേളയില്‍ കണ്ടെത്താവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.
അതുവരെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി പ്രസ്താവനകള്‍ നടത്താതെ എല്ലാവരും ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. വെടിക്കെട്ട് നടത്തിയ കരാറുകാരെക്കാള്‍ ഉത്സവത്തിന്റെ സംഘാടകരാണ് കേസിലെ പ്രധാന പ്രതികളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഉത്സവ സംഘാടകരെ പോലീസ് എഫ്ഐആറില്‍ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
ഇക്കാര്യം അനേ്വഷണ സംഘം അനേ്വഷിച്ച് കോടതിയെ അറിയിക്കണം.
മതപരമായ ആഘോഷങ്ങള്‍ നടത്തുന്ന സംഘാടകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് മടിയാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു ദേവാലയത്തില്‍ 15 കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടപ്പോള്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്നാണ് പോലീസ് അറിയിച്ചതെന്ന് ജസ്റ്റിസ് ജെബി കോശി ചൂണ്ടിക്കാണിച്ചു. നിയമങ്ങള്‍ ധൈര്യമായി നടപ്പാക്കിയാല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
കുറ്റക്കാര്‍ ഏതു മതത്തില്‍പ്പെട്ടവരാണെങ്കിലും പോലീസുകാര്‍ നടപടിയെടുക്കണം. പരാതിക്കാരെ സംരക്ഷിക്കുകയും വേണം.
ജുഡീഷ്യല്‍ അനേ്വഷണം സിറ്റിംഗ് ജഡ്ജി നടത്തിയാലും വിരമിച്ച ജഡ്ജി നടത്തിയാലും റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയ്ക്ക് വ്യത്യാസമില്ലെന്നും ഉത്തരവില്‍ പറഞ്ഞു. പതിനായിരകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സിറ്റിംഗ് ജഡ്ജിമാരെ ഹൈക്കോടതി വിട്ടുകൊടുക്കാറില്ല.
സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് പണം ഈടാക്കിയാല്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. വെടിക്കെട്ട് ദുരന്തത്തിന് കാരണമായവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: