കോട്ടയം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ദുരന്തത്തിന്റെ ദുരനുഭവം കണക്കിലെടുത്ത് വെടിക്കെട്ടുകള്‍ ഒഴിവാക്കാനുള്ള ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ വെടിക്കെട്ടുകള്‍ ഒഴിവാക്കിത്തുടങ്ങി. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലുള്ള വെന്നിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് ഇതുമൂലം നടത്തേണ്ടെന്ന് ഭരണസമിതി തീരുമാനിച്ചതായി സെക്രട്ടറി പ്രശാന്ത് അറിയിച്ചു. കുന്നിന് നെറുകയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ കാലങ്ങളായി നടത്തിവരുന്ന കരിമരുന്ന് കലാപ്രകടനം വളരെ ആകര്‍ഷകമായിരുന്നു. എന്നാല്‍ പൊതുസമൂഹത്തോടുള്ള കടപ്പാടിന്റെ ഭാഗമായാണ് ഇവര്‍ ഈ ആചാരം വേണ്ടെന്നുവച്ചത്.
ചങ്ങനാശ്ശേരി മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് നടന്നുവരുന്ന വെടിക്കെട്ട് ഒഴിവാക്കിയാണ് ക്ഷേത്രഭരണസമിതി പരവൂര്‍ ദുരന്തത്തിന് ബാഷ്പാഞ്ജലി അര്‍പ്പിച്ചത്. ഒന്നില്‍കൂടുതല്‍ ആനകളെ എഴുന്നള്ളിക്കേണ്ടതില്ലെന്നും വെടിക്കെട്ടിനും ഗജമേളയ്ക്കും ചെലവാകുന്ന തുക സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും തീരുമാനമുണ്ട്. പ്രസിദ്ധമായ തൃശൂര്‍ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിനോട് അനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന കരിമരുന്ന് പ്രയോഗം ഉപേക്ഷിച്ചിരുന്നു. പൂരദിവസത്തെ വെടിക്കെട്ടിനുള്ള കരിമരുന്നിന്റെ ശേഷിയും കുറച്ചിട്ടുണ്ട്.
വിവിധ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പള്ളികളിലുമായി നൂറോളം കരിമരുന്ന് പ്രയോഗങ്ങളാണ് ഇനി നടക്കുവാനുള്ളത്. തൃശൂര്‍ ജില്ലയിലെ പാവറട്ടി, തിരുവില്വാമല, കുന്നത്തങ്ങാടി, കോടന്നൂര്‍, അടാട്ട്, വട്ടപ്പിന്നി, കാരമുക്ക്, കണ്ണമ്പ്ര, വടക്കഞ്ചേരി, തൃപ്പാളൂര്‍, ആലത്തൂര്‍ വാനൂര്‍, പഴമ്പാലക്കോട്, അത്തിപ്പൊറ്റ, നെന്മാറ അയിലൂര്‍, മുടപ്പല്ലൂര്‍, തത്തമംഗലം എന്നീ ക്ഷേത്രങ്ങളിലും ഈ മാസംതന്നെ വെടിക്കെട്ട് നടക്കാനിരിക്കുകയാണ്. ഇവയില്‍ പലക്ഷേത്രങ്ങളിലും വെടിക്കെട്ട് ഒഴിവാക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഒട്ടുമിക്ക ക്ഷേത്രങ്ങളും വെടിക്കെട്ടിന്റെ ശേഷി കുറയ്ക്കുകയോ വെണ്ടെന്നു വയ്ക്കുകയോ ചെയ്യാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: