തിരുവനന്തപുരം: പാറ്റൂരില്‍ ഫഌറ്റ് നിര്‍മിക്കാന്‍ കയ്യേറിയ പുറമ്പോക്ക് ഭൂമി റവന്യൂവകുപ്പ് തിരിച്ചുപിടിച്ചു. ലോകായുക്ത ഉത്തരവിനെ തുടര്‍ന്നാണ് 12.27 സെന്റ് സ്ഥലം തിരിച്ചുപിടിച്ചത്. ഏറ്റെടുത്ത സ്ഥലത്ത് റവന്യൂവകുപ്പ് സര്‍വെ കല്ലും ബോര്‍ഡും സ്ഥാപിച്ചു. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാതിരുന്നതിനാല്‍ ഏറ്റെടുക്കല്‍ പ്രക്രിയ ഏളുപ്പമാക്കി. പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ട മറ്റൊരു 4.5 സെന്റിനായി ലോകായുക്തയില്‍ മറ്റൊരു കേസ് നടക്കുന്നുണ്ട്.
പാറ്റൂരിലെ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് കടന്നു പോകുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ ഫഌറ്റ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ഹര്‍ജിയിലാണ് ലോകായുക്ത വിധി പ്രസ്താവിച്ചിരുന്നത്. ഇവിടെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ഫഌറ്റ് നിര്‍മാണം നടന്നതെന്ന് അമിക്കസ് ക്യൂറിയും അഭിഭാഷക കമ്മീഷനും കണ്ടെത്തിയിരുന്നു. ഇക്കാര്യം ഫഌറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ആര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലാതിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.
പാറ്റൂരില്‍ 16 സെന്റിലധികം പുറമ്പോക്ക് ഭൂമി ഉണ്ടെന്നാണ് ലോകായുക്തയുടെ വിലയിരുത്തല്‍. എന്നാല്‍ ഇവിടെ സര്‍വെ നടത്തിയ ഉദ്യോഗസ്ഥര്‍ ലോകായുക്തയില്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ വൈരുധ്യമുണ്ടായിരുന്നു. പാറ്റൂരിലെ ഭൂമി കയ്യേറിയ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നല്കിയ പരാതി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: