കൊച്ചി: ജില്ലയിലെ സമീപ മണ്ഡലങ്ങള്‍ വികസന കുതിപ്പിലേറിയപ്പോള് മൂന്നര ദശാബ്ദമായി വികസനം എന്തെന്നറിയാതെ പെരുമ്പാവൂര്‍. സാമുദായിക സമവാക്യങ്ങള്‍ വിജയമൊരുക്കിയപ്പോള്‍ നഷ്ടമായത് പെരുമ്പാവൂരിന്റെ സ്വപ്നങ്ങള്‍. ഒരുകാലത്ത് സംസ്ഥാനത്ത് തലയെടുപ്പോടെ നിന്ന പെരുമ്പാവൂരിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ഇരുമുന്നണികളും ഒരുപോലെ കാരണക്കാരാണ്. 82 മുതല്‍ 96 വരെ തുടര്‍ച്ചയായി പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചത് ഇപ്പോഴത്തെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനാണ്. നിയമസഭ സ്പീക്കറും കൃഷി വകുപ്പുമന്ത്രിയുമായിരുന്ന തങ്കച്ചന് മണ്ഡലത്തിലെ വികസനത്തിനായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പെരുമ്പാവൂരിന്റെ പെരുമയ്ക്ക് കാരണമായ ട്രാവന്‍കൂര്‍ റയോണ്‍സ് വിസ്മൃതിയിലാക്കുകയും ചെയ്തു.
തങ്കച്ചന്റെ കാലത്താണ് റയോണ്‍സ് അടച്ചുപൂട്ടലിന് വേദിയായത്. തുടര്‍ച്ചയായി നാല് പ്രാവശ്യം എംഎല്‍എയായ തങ്കച്ചന് മണ്ഡലത്തെ പാടെ അവഗണിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മനംമടുത്ത ജനം 2001 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാജുപോളിനെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇഞ്ചമുള്ളില്കാട്ടില്നിന്നും കൂവമുള്ളിന് കാട്ടിലേക്ക് എടുത്തിട്ട അവസ്ഥയിലായി പെരുമ്പാവൂര്കാര്. തുടര്‍ച്ചയായി 15 വര്‍ഷം സാജുപോള്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചെങ്കിലും വികസനമുരടിപ്പായിരുന്നു ഫലം. ഭരണപക്ഷമായും പ്രതിപക്ഷമായും സാജുപോള്‍ ഉണ്ടായിരുന്നെങ്കിലും പെരുമ്പാവൂരിന്റെ പ്രധാന പ്രശ്നമായ റയോണ്‍സിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന പെരിയാറിന്റെ തീരത്ത് 70 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റയോണ്‍സ് ഇന്ന് കാട് കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ നഗരത്തെ ഏറെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്ന ബൈപാസ് റോഡ് എന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ 15 വര്‍ഷം എംഎല്‍എയായിരുന്നിട്ടും ബൈപാസ് റോഡ് എന്ന ആശയത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ച സംഘടിപ്പിക്കാന്‍ പോലും സാജുപോളിനായില്ല. മണ്ഡലത്തിലെ മറ്റൊരു പ്രധാന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. പ്ലൈവുഡ് വിനീര്‍ കമ്പനികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം ജനജീവിതത്തെ ദുസ്സഹമാക്കുന്നു. മുന്നൂറോളം പ്ലൈവുഡ് കമ്പനികളാണ് മണ്ഡലത്തില്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നത്.
കൂടിച്ചേരലുകള്‍ക്കും വെട്ടിമുറിക്കലിനും വേദിയാകാത്ത പെരുമ്പാവൂര്‍ മണ്ഡലം നഗരസഭയെ കൂടാതെ ഒക്കല്‍, കൂവപ്പടി, മുടക്കുഴ, അശമന്നൂര്‍, വേങ്ങൂര്‍, രായമംഗലം, വെങ്ങോല പഞ്ചായത്തുകള്‍ കൂടിച്ചേര്‍ന്നതാണ്. പ്രകൃതിരമണീയവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന നാഗഞ്ചേരി മനയും ഇരിങ്ങോള്‍ കാവും കല്ലില്‍ ഗുഹാക്ഷേത്രവും പാണിയേലിപ്പോരും കോടനാട് ആനക്കളരിയും കപ്രിക്കാട് ടൂറിസ്റ്റ് കേന്ദ്രവും അടങ്ങുന്ന മണ്ഡലത്തില്‍ ഒരു ആദിവാസി കോളനിയും ഉള്‍പ്പെടുന്നു. വേങ്ങൂര്‍ പഞ്ചായത്തിലെ പൊങ്ങന്‍ചുവട് ആദിവാസികോളനിയാണിത്. ഇവിടെ 120 ഓളം വോട്ടര്‍മാരാണുള്ളത്. പി.ഗോവിന്ദപിള്ളയും കെ.എം. ചാക്കോയും സാജുപോളിന്റെ പിതാവ് പി.ഐ. പൗലോസും പി.ആര്. ശിവനും വിജയകൊടി പാറിച്ച പെരുമ്പാവൂരില്‍ ഇക്കുറി ചരിത്രം വഴിമാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എസ്.ബിജുവാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ആര്‍എസ്എസിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് എത്തിയ ബിജു സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ സാമൂഹ്യനീതി കര്‍മസമിതി കോ-ഓര്‍ഡിനേറ്ററാണ്. ബിജെപി ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി, യുവമോര്‍ച്ച ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള ബിജു കേരള വിശ്വകര്‍മ സഭ സംസ്ഥാന സെക്രട്ടറിയും ഓള് കേരള ഗോള്‍ഡ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റുമാണ്. മികച്ച സംഘാടകനായ ബിജുവിന്റെ സ്ഥാനാര്‍ത്ഥിത്വം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉണര്‍ത്തിയിരിക്കുന്നത്. എന്‍ഡിഎയിലെ ഘടകക്ഷിയായ ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് പെരുമ്പാവൂര്‍. കടുത്ത ത്രികോണ മത്സരത്തിന് വേദിയാകുന്ന പെരുമ്പാവൂര്‍ മോദിയുടെ വികസനക്കുതിപ്പിനോടൊപ്പം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിപിഎം ജില്ലയില്‍ യാക്കോബായ സഭക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റാണ് പെരുമ്പാവൂര്‍. സഭയുടെ ആശീര്‍വാദത്തോടെ സാജുപോളിനെ തന്നെയാണ് നാലാംവട്ടവും സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ‘ഐ’ കോണ്‍ഗ്രസുകാരനുമായ അഡ്വ.എല്‍ദോസ് കുന്നപ്പള്ളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: