തിരുവനന്തപുരം/കൊല്ലം: നൂറ്റിപ്പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തത്തെച്ചൊല്ലി സര്‍ക്കാരില്‍ കലാപം. സകല ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങേണ്ട സമയത്താണ് റവന്യൂ, ആഭ്യന്തര വകുപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് അതിശക്തമായിരിക്കുന്നത്. ദുരന്തത്തിന് പോലീസാണ് പൂര്‍ണ്ണമായ ഉത്തരവാദിയെന്നു കാട്ടി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി. ഇത്തരമൊരു റിപ്പോര്‍ട്ട് നല്കിയ കളക്ടര്‍ക്ക് എതിരെ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ആഭ്യന്തര മന്ത്രിയും രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ കൊല്ലം എഡിഎം വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയെന്നും വാര്‍ത്തകളുണ്ട്. വാക്കാല്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത പോലീസില്‍ നിന്നാണ് ചോര്‍ന്നതെന്നും പറയപ്പെടുന്നു. സ്വന്തം വീഴ്ച മറച്ചുവയ്ക്കാനാണ് കളക്ടര്‍ ഷൈനമോളുടെ പരസ്യപ്രസ്താവനയെന്നാണ് പോലീസ് തലപ്പത്തുള്ളവരുടെ ആക്ഷേപം. ഇവിടെയും തെളിയുന്നത് വകുപ്പുകള്‍ തമ്മിലുള്ള പോരാണ്.
പോലീസിനെതിരെ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് മുമ്പാകെയാണ് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ജില്ലാഭരണകൂടം നിരോധിച്ച കമ്പക്കെട്ട് മത്സരത്തിന് അനുമതി നല്‍കിയത് പോലീസാണ്. പരവൂര്‍ സ്വദേശിയായ പങ്കാജാക്ഷിയമ്മയുടെ പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് എഡിഎമ്മിനെ ചുമതലപ്പെടുത്തി. പരവൂര്‍ പോലീസും ചാത്തന്നൂര്‍ എസിപിയും കൊല്ലം സിറ്റിപോലീസ് കമ്മീഷണറും നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തില്‍ മത്സരക്കമ്പമാണ് നടക്കുന്നതെന്നും ക്ഷേത്രഭാരവാഹികള്‍ തെറ്റായ വിവരമാണ് ധരിപ്പിച്ചതെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും കാട്ടി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ചാണ് എഡിഎം നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ പകര്‍പ്പുകള്‍ സിറ്റിപോലീസ് മേധാവി, ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍, പരവൂര്‍ പോലീസ് സ്റ്റേഷന്, കൊല്ലം തഹസില്‍ദാര്‍, പരവൂര്‍ വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ തുടങ്ങി ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പകര്‍പ്പില്‍ ക്ഷേത്ര ഭാരവാഹികള്‍ നിയമലംഘനം നടത്തുന്നുണ്ടോയെന്ന് വീക്ഷിക്കണമെന്നും അപ്രകാരം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് ഭരണകൂടത്തെ അറിയിക്കണമെന്നും പ്രത്യേകം രേഖപ്പെടുത്തിയെന്നും കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിരോധന ഉത്തരവ് നല്കിയ ശേഷം, അത് പിന്‍വലിച്ച് ആചാരപ്രകാരമുള്ള വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പരവൂര്‍ പോലീസ്, ചാത്തന്നൂര്‍ എസിപി, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് തിരുത്തി അപേക്ഷ നല്‍കിയതായും കളക്ടര്‍ മന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് മത്സരക്കമ്പക്കെട്ട് നടത്താന്‍ ക്ഷേത്രഭാരവാഹികള്‍ക്ക് പ്രേരണ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
പോലീസിന്റെ മൗനാനുമതിയാണ് വന്‍ദുരന്തത്തിന് വഴിവച്ചത്. പോലീസ് ശക്തമായ നടപടി തുടക്കത്തില്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാകുമായിരുന്നു. കമ്പക്കെട്ട് മത്സരം ആരംഭിച്ചപ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ചെറുസ്ഫോടനങ്ങള്‍ ഉണ്ടായ സമയത്തും ഭാരവാഹികളെ വെടിക്കെട്ട് നടത്തുന്നതില്‍ നിന്ന് തടഞ്ഞ് അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. കൂടാതെ ഇത്രയുമധികം സ്ഫോടക വസ്തുക്കള്‍ ഒരു ചെറുപ്രദേശത്ത് എത്തിച്ചത് കണ്ട പോലീസ് നടപടി സ്വീകരിക്കാതിരുന്നത് ഗുരുതരവീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.
പോലീസിനെതിരെ പരസ്യമായി കഴിഞ്ഞ ദിവസങ്ങളില്‍ കളക്ടര്‍ രംഗത്ത് വന്നിരുന്നു. അതിനു ശേഷമാണ് ഇന്നലെ കളക്ടര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ റവന്യൂമന്ത്രി ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: