തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 55 രോഗികളില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം വിലയിരുത്തി.
ബേണ്‍സ് ഐസുയുവിലെ സത്യന് (40) പരവൂര്‍, സര്‍ജിക്കല്‍ ഐസിയുവിലെ കണ്ണന് (27) കഴക്കൂട്ടം, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ രാജീവ് (16), ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലെ ചന്ദ്രബോസ് (35) കളക്കോട്, അജിത് (16) തിരുവനന്തപുരം, യൂറോളജി ഐസിയുവിലുള്ള സുധീര്‍ (35) അട്ടക്കുളം എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍.
മെഡിക്കല്‍ കോളേജിലെ മികച്ച ചികിത്സയില്‍ വിദഗ്ധസംഘം സംതൃപ്തിയും രേഖപ്പെടുത്തി. ദല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ്, കോയമ്പത്തൂരിലെ ഗംഗ, കൊച്ചി അമൃത, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരാണ് പ്രത്യേക സംഘത്തിലുള്ളത്. തുടര്‍ ചികിത്സയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി, അനസ്തീഷ്യ, നഴ്സിംഗ് എന്നീ വിഭാഗങ്ങളടങ്ങിയ പ്രത്യേക പത്തംഗ ടീമിനേയും നിയോഗിച്ചു.
പൂര്‍ണമായി രോഗം ഭേദമായവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനും തീരുമാനിച്ചു. അതത് സ്ഥലങ്ങളിലെ തഹല്‍സീദാര്‍ മുഖേന ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് വെന്റിലേറ്ററുകളും ശബരിമലയില്‍ നിന്നും ഒരു വെന്റിലേറ്ററും കൂടി മെഡിക്കല്‍ കോളേജിലെത്തിക്കും. വസ്ത്രം ധരിക്കാന്‍ കഴിയാത്ത പൊള്ളലേറ്റ രോഗികള്‍ക്ക് സുഗമമായി വായു കടക്കത്തക്ക രീതിയിലുള്ള പ്രത്യേകതരം 10 ക്രേഡിലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള പോഷക മൂല്യം കൂടിയ ആഹാരങ്ങള്‍ നല്‍കും.
ഡോ. വി.എസ്. സഞ്ജയ് രാംകുമാറിന്റെ നേതൃത്വത്തിലുള്ള കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഇന്ന് തിരികെപ്പോകും. ദല്‍ഹി സംഘം കുറച്ചു ദിവസംകൂടി ഇവിടെ തങ്ങി ചികിത്സകള്‍ വിലയിരുത്തും.
ഡിഎംഇ ഡോ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ്, എയിംസിലെ ഡോ. മനീഷ് സിംഗാളിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആര്.എം.എല്‍. ആശുപത്രിയിലെ ഡോ. മനോജ് ജാ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ശ്രീനാഥ്, ഡോ. സുല്‍ഫിക്കര്‍, ഡോ. രമേശ് രാജന്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കോമള റാണി തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: