ചേര്‍ത്തല: ജപ്പാന് പദ്ധതിയുടെ പിന്നിലെ ദുരൂഹതകള്‍ ബാക്കി. കുടിവെള്ള പദ്ധതിയുടെ പേരില്‍ കോടികള്‍ പോയ വഴിയറിയാതെ ചേര്‍ത്തലക്കാര്‍. 27 പോരുടെ മരണത്തിനിടയാക്കിയ കൊല്‍ക്കത്തയിലെ പാലം നിര്‍മിച്ച അതേ കമ്പനി തന്നെയാണ് കേരളത്തില്‍ ജപ്പാന് പദ്ധതിയുടെ കരാറേറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ പിതൃത്വം അവകാശപ്പെട്ട് തല്ലുകൂടുന്ന ഇരുമുന്നണികളും പദ്ധതി നടത്തിപ്പിനെകുറിച്ച് മിണ്ടുന്നില്ല എന്നതാണ് വാസ്തവം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. 384.28 കോടി രൂപയായിരുന്നു പദ്ധതിയുടെ ചേര്‍ത്തലയിലെ കരാര്‍ തുക. കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ മാത്രം 142.67 കോടി രൂപ ചെലവായതായി കണക്കുകള്‍ കാണിക്കുന്നു.
സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ഇച്ഛാശക്തിയില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ശതകോടികള്‍ ചെലവഴിച്ച് യാഥാര്‍ഥ്യമാക്കിയ ബൃഹത് പദ്ധതിയുടെ ദുരവസ്ഥയ്ക്ക് കാരണം. പരാധീനതകള്‍ക്ക് നടുവിലും സ്വകാര്യവല്കരണ നീക്കം ഊര്‍ജിതമായി നടത്തുകയാണ് ഭരണാധികാരികള്‍. താലൂക്കിലെ പതിനെട്ട്് പഞ്ചായത്തുകളിലെയും, നഗരസഭയിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. 50000 ഗാര്‍ഹിക കണക്ഷന് നല്കുവാനായിരുന്നു ലക്ഷ്യം.
ഇരുപത്തി അയ്യായിരത്തില്‍ താഴെ കണക്ഷനുകള്‍ മാത്രമേ ഇതു വരെ നല്കാന് കഴിഞ്ഞിട്ടുള്ളു. മുടക്കമില്ലാതെ വെള്ളം ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ ഇതേ വരെ സാധിച്ചിട്ടില്ല. കുഴലുകള്‍ അടിക്കടി തകര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്.
മൂവാറ്റുപുഴ ആറില്‍ നിന്ന് ശേഖരിക്കുന്ന ജലം തൈക്കാട്ടുശേരി മാക്കേകടവിലെ പ്ലാന്‍ില്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് പദ്ധതിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന് ആദ്യം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതാക്കള്‍ കരാറുകാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. മറവന്തുരുത്തില് അമ്പതോളം തവണയാണ് ഇതിനോടകം പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് റോഡും വീടുകളും തകരുന്നതും പതിവാണ്. ഇതിന്റെ പേരില്‍ ആഴ്ചകളോളമാണ് താലൂക്കില്‍ ശുദ്ധജല വിതരണം മുടങ്ങുന്നത്. പൈപ്പ് പൊട്ടുന്നത് പതിവായപ്പോള്‍ പമ്പിങ് പകല്‍നേരം മാത്രമായി ചുരുക്കി.
മാക്കേകടവിലെ ശുദ്ധീകരണ ശാലയില്‍ മൂന്ന് മോട്ടോറുകളാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. പ്രതിദിനം 107 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്രകാരം ശുദ്ധീകരിച്ച് വിതരണം ചെയ്യേണ്ടത്. നിലവില്‍ ഒരു മോട്ടോര്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പരമാവധി 40 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശുദ്ധീകരിക്കുത്. ഇതാകട്ടെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് തികയാത്ത അവസ്ഥയാണ്. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച പദ്ധതിയുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ വര്‍ഷംതോറും കോടികളാണ് അധികാരികള്‍ പൊടിക്കുന്നത്. എന്നിട്ടും പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലയെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: