തൃശൂര്‍: സംസ്കാരവും ചരിത്രവും പാരമ്പര്യവും കേരളത്തിന്റെ പ്രൗഡിയും വിളിച്ചോതുന്ന തൃശൂര്‍ പൂരം യാതൊരു കാരണവശാലും മുടങ്ങരുതെന്നും അത്തരം സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു.
പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ഹിന്ദുഐക്യവേദി അഭിപ്രായം പറഞ്ഞെങ്കിലും ഇതൊരു പുതിയ നയമല്ല. മുമ്പേയുള്ള അഭിപ്രായം തന്നെയാണ്. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ആചാരത്തിന്റെ ഭാഗമായി നടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള എഴുന്നെള്ളിപ്പുകളും വെടിക്കെട്ടുകളും നിരോധിക്കണമെന്നല്ല. വളരെയധികം പണം മുടക്കി നിയമത്തിന്റെ നിയന്ത്രണമില്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മത്സരവെടിക്കെട്ടുകള്‍ നിരോധിക്കണമെന്നാണ്.
കാലങ്ങളായി നടന്നുവരുന്ന തൃശൂര്‍പൂരം സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെ എല്ലാനിയമങ്ങളും പാലിച്ച് നടത്തപ്പെടുന്ന ഒന്നാണ്. പൂരത്തിന്റെ വെടിക്കെട്ടിനും എഴുന്നള്ളിപ്പിനും പാരമ്പര്യത്തിന്റെ പരിവേഷമുണ്ട്. ഇതിന്റെ മറപറ്റി ആചാരാനുഷ്ഠാനങ്ങളുടെ പിന്‍ബലമില്ലാതെ നടത്തുന്ന ധൂര്‍ത്തിന്റെ ഭാഗമായ വെടിക്കെട്ടുകള്‍ നിരോധിക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടത്. യുനെസ്കോ അംഗീകരിച്ച തൃശൂര്‍ പൂരം അതിന്റെ എല്ലാ മഹത്വത്തോടും കൂടി നടത്തണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും കെ.പി. ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: