വര്‍ത്തമാനകാലത്ത് തെറ്റായി വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യപ്പെടുന്ന മഹാനാണ് ഡോക്ടര്‍ ഭീമറാവു റാംജ് അംബേദ്കര്‍ എന്ന ബാബാസാഹേബ് അംബേദ്കര്‍. അഴിമതിയുടെ ആള്‍രൂപമായി മാറിയ ചില രാഷ്ട്രീയക്കാരും രാജ്യഖജനാവിലെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും ഉപയോഗിക്കുന്നത് അംബേദ്കറുടെ പേരാണ്. കമ്മ്യൂണിസത്തിന് എതിരാണ് താന്‍ എന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള ആളാണ് അംബേദ്കര്‍. താത്ത്വികാടിസ്ഥാനത്തിലാണ് അദ്ദേഹമത് പറഞ്ഞത്.
1891 ഏപ്രില്‍ 14ന് റാംജി മാലോജി സക്പാലിന്റെയും ഭീമാഭായി മുര്ബാക്കര് സക്പാലിന്റെയും പതിനാലാമത്തെ സന്താനമായിട്ടാണ് അംബേദ്കര്‍ ജനിച്ചത്. അച്ഛന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ താഴ്ന്നതലത്തിലുള്ള ഓഫീസറായിരുന്നു. പിന്നാക്ക വിഭാഗമായ മഹര്‍ ജാതിയില്‍ പിറന്നതിനാല്‍ ജാതീയമായ കടുത്ത വിവേചനങ്ങള്‍ അനുഭവിച്ചാണ് അദ്ദേഹം വളര്‍ന്നത്. എന്നാല്‍ മുന്നാക്ക വിഭാഗത്തില്പ്പെട്ടവര്ക്കുപോലും സ്വപ്നം കാണാന്‍ കഴിയാത്ത ഉന്നതവിദ്യാഭ്യാസം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുംബൈ യൂണിവേഴ്സിറ്റിയില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദംനേടിയ അദ്ദേഹം അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ സര്‍വ്വകലാശാലയില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അതിന് അദ്ദേഹത്തെ സഹായിച്ചത് ബറോഡാ മഹാരാജാവായിരുന്ന സായാജിറാവു ഗെയ്ക്വാദായിരുന്നു.
തുടര്‍ന്ന് അദ്ദേഹം ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്നും ഡോക്ടറേറ്റും ലണ്ടനില്‍നിന്നുതന്നെ നിയമ ബിരുദവും നേടി. കോളേജ് അധ്യാപകനായും മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായുമൊക്കെ പ്രവര്‍ത്തിക്കുമ്പോഴും ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന ജനസമൂഹത്തിന്റെ വേദനകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മുഖ്യചിന്ത. ജാതിയുടെ പേരില്‍ മാറ്റിനിര്ത്തപ്പെടുന്നവര്ക്കായി അദ്ദേഹം ബഹിഷ്കൃത് ഹിതകാരിണി സഭ ആരംഭിച്ചു. മൂകനായക്, ബഹിഷ്കൃത് ഭാരത്, ഇക്വാളിറ്റി, ജനത തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ആശയപ്രചരണാര്‍ത്ഥം തുടങ്ങി. ആര്യ-ദ്രാവിഡ വേര്‍തിരിവിനെയും ആര്യന് അധിനിവേശ സിദ്ധാന്തത്തേയും വേദസൂക്തങ്ങള്‍ ഉപയോഗിച്ചുതന്നെ അദ്ദേഹം ഖണ്ഡിച്ചു. താനൊരു ഹിന്ദുസാമൂഹ്യ പരിഷ്കര്‍ത്താവാണെന്നും ഹിന്ദു യാഥാസ്ഥിതികരും ഹിന്ദു പുരോഗമനവാദികളും തമ്മിലുള്ള ആശയയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അംബേദ്കര്‍ പല അവസരത്തിലും വ്യക്തമാക്കുകയുണ്ടായി.
തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് അംബേദ്കര്‍ ഉറച്ച് വിശ്വസിച്ചു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ കമ്മ്യൂണിസ്റ്റ് പ്രേരണയില്‍ നടന്ന തൊഴിലാളി മുന്നേറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ അംബേദ്കര്‍ യൂണിയന് നേതാക്കന്മാര്ക്ക് തൊഴിലാളി താല്പര്യത്തേക്കാളും രാഷ്ട്രീയ താല്പര്യമാണുള്ളതെന്ന് തുറന്നടിച്ചു. 1924ലും 25ലും 29ലും പിന്നീട് 1934ലും മുംബൈയില്‍ നടന്ന തുണിമില്‍ തൊഴിലാളികളുടെ സമരത്തെയും അതിന്റെ നേതൃത്വത്തെയും വിലയിരുത്തിക്കൊണ്ടാണ് അംബേദ്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇതിനെത്തുടര്‍ന്ന് തൊഴിലാളികളുടെ യഥാര്‍ത്ഥ സംഘടന എന്ന നിലയില്‍ 1926-ല്‍ സ്വതന്ത്ര മസ്ദൂര്‍ ദള്‍ അംബേദ്കര്‍ ആരംഭിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിര്‍മ്മിക്കണമെന്ന് സ്വതന്ത്ര മസ്ദൂര്‍ ദള്‍ ആവശ്യപ്പെട്ടു. പണിമുടക്കി സമരം ചെയ്താല്‍ ഉള്ള വരുമാനംകൂടി നിലച്ച് ദളിതരും പിന്നാക്കവിഭാഗക്കാരുമായ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലായിപ്പോകുമെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. 1938 ഫെബ്രുവരി 12-ന് മുംബൈ മന്‍മാഡില്‍ ഇരുപതിനായിരത്തില്‍പ്പരം വരുന്ന പിന്നാക്കവിഭാഗത്തില്‍പ്പെട്ട റെയില്‍വേ തൊഴിലാളികള്‍ അംബേദ്കറുടെ നേതൃത്വത്തില്‍ അണിനിരക്കുകയുണ്ടായി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ജോലിക്കയറ്റം നല്‍കാതിരിക്കുന്ന ക്രൂരത അംബേദ്കര്‍ തുറന്നുകാട്ടുകയും അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തുപോന്നു.
1938-ല്‍ മുംബൈ അസംബ്ലിയില്‍ കൊണ്ടുവന്ന തൊഴില്‍തര്‍ക്ക നിമയം മുതലാളിമാര്‍ക്ക് വേണ്ടിയുള്ളതാണെന്നും തൊഴിലാളിവിരുദ്ധമാണെന്നും ചൂണ്ടിക്കാണ്ടി ശക്തമായി പ്രതിഷേധിക്കാന്‍ അംബേദ്കര്‍ ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുംബൈയിലെ പ്രാദേശിക സര്‍ക്കാര്‍ ബില്‍ പാസ്സാക്കിയെടുത്തതിനെത്തുടര്ന്ന് 1938 നവംബര്‍ ഏഴിന് മുംബൈ സംസ്ഥാനത്ത് തൊഴിലാളികള്‍ പണിമുടക്കി. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഏറ്റവും ശക്തമായ ഈ തൊഴിലാളി പണിമുടക്കിന് നേതൃത്വം നല്‍കിയത് അംബേദ്കറും അദ്ദേഹത്തിന്റെ സ്വതന്ത്ര മസ്ദൂര്‍ ദളുമായിരുന്നു.
മികവുറ്റ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും ഒപ്പം ട്രേഡ് യൂണിയന് നേതാവുമായ ഡോക്ടര്‍ അംബേദ്കറെ വൈസ്രോയി കൗണ്‍സിലിലെ തൊഴില്‍കാര്യമന്ത്രിയായി 1942-ല്‍ നിയമിച്ചു. 1946 വരെ അദ്ദേഹം ഈ ചുമതല വഹിച്ചു. തൊഴിലാളികളുടെ ക്ഷേമം ലാക്കാക്കി ഇരുപത്തിയഞ്ചോളം നിയമങ്ങളാണ് ഈ കാലഘട്ടത്തില്‍ പാസ്സാക്കിയത്. ജോലിസമയം 14 ണിക്കൂറില്നിന്നും എട്ടുമണിക്കൂറായി കുറച്ചത് അദ്ദേഹമാണ്.
1942 നവംബര്‍ 27ന് ചേര്‍ന്ന ഏഴാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ഡോക്ടര്‍ അംബേദ്കര്‍ അവതരിപ്പിച്ച് അംഗീകരിച്ചു. തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്കുന്ന നിയമം കൊണ്ടുവന്നതും, സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിനായി വിമന്‍ ലേബര്‍ പ്രൊട്ടക്ഷന്‍ ആക്ട്, മെറ്റേണിറ്റി ബെനിഫിക്ട് ഫോര്‍ വിമന്‍ ലേബര്‍, കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യിക്കാന്‍ സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങിയവയെല്ലാം തയ്യാറാക്കി അംഗീകരിച്ചത് ഡോക്ടര്‍ അംബേദ്കറാണ്. രാജ്യത്ത് തൊഴില്‍ സംബന്ധിയായി ഇന്ന് നിലനില്‍ക്കുന്ന ത്രികക്ഷി വേദികള്‍ക്ക് രൂപംകൊടുത്തത് അംബേദ്കര്‍ തൊഴില്കാര്യമന്ത്രിയായിരുന്നപ്പോഴാണ്.
ട്രേഡ് യൂണിയനുകളെ നിയമംമൂലം അംഗീകരിക്കുന്നതിനായി 1943 നവംബര്‍ എട്ടിന് ഇന്ത്യന്‍ ട്രേഡ് യൂണിയന് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് രൂപം നല്കിയതും ഡോക്ടര്‍ അംബേദ്കറാണ്.
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ നിയമകാര്യ മന്ത്രിയെന്ന നിലയിലും ഭരണഘടനാ നിര്‍മ്മാണ സമിതി ചെയര്മാന് എന്ന നിലയിലും ഡോക്ടര്‍ അംബേദ്കര്‍ ചെയ്ത മഹത്തരമായ പ്രവര്‍ത്തനത്തോടൊപ്പം ബ്രിട്ടീഷ് ഇന്ത്യയിലെ തൊഴില്കാര്യമന്ത്രിയെന്ന നിലയില്‍ പരിമിതികള്‍ക്കിടയിലും ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തനത്തെയും രാജ്യം തിരിച്ചറിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: