കോഴിക്കോട്: മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) വേണമെന്ന സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്. എകീകൃത പരീക്ഷയിലൂടെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുമ്പോള്‍ രാജ്യത്തെ ആരോഗ്യ രംഗത്തിന് മികച്ച ഡോക്ടര്‍മാരെ ലഭിക്കും. വലിയ തോതില്‍ കോഴവാങ്ങി പ്രവേശനം നടത്തുന്ന സ്വാശ്രയ കോളജുകളെ ഇതിലൂടെ നിയന്ത്രിക്കാനും കഴിയും. എന്നാല്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്കുമ്പോള് രാജ്യത്ത് നിലവിലുള്ള സംവരണ തത്വം പാലിക്കപ്പെടണം.
ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. വീരാന്‍കുട്ടി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെ സിറ്റിംഗിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഎസ്ഇ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷ എഴുതുന്ന മുസ്ലീം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കരുതെന്ന നിര്‍ദ്ദേശം പിന്‍വലിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രന്യൂനപക്ഷ േക്ഷമന്ത്രി നജ്മ ഹെപ്തുല്ലയെയും കേന്ദ്ര ന്യൂനപക്ഷ കമ്മീഷനെയും കണ്ടിരുന്നു. കോപ്പിയടി അടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. കോപ്പിയടി തടയുന്നതിന് പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെ ശിരോവസ്ത്രം അഴിച്ച് പരിശോധിക്കാവുന്നതാണ്.
എന്നാല്‍ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന് യുക്തിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വീരാന്‍കുട്ടി ആവശ്യപ്പെട്ടു. കമ്മീഷന് അംഗം അഡ്വ. കെ.പി. മറിയുമ്മയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: