കൊച്ചി: സംസ്ഥാനത്തെ ട്രെയിനുകളില്‍ പോക്കറ്റടി സംഘങ്ങള്‍ വിലസുന്നു. കേരള പോലീസും റെയില്‍വേ പോലീസും നിഷ്ക്രിയരെന്ന് ആക്ഷേപം. തിരക്കുള്ള തീവണ്ടികളിലെ യാത്രക്കാരെയും തിരക്കില്ലാത്ത ജനറല്‍ കംമ്പാര്ട്ടുമെന്റുകളില് കിടന്നുറങ്ങുന്ന യാത്രക്കാരെയുമാണ് സംഘങ്ങള്‍ കൊള്ളയടിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാരും മറ്റും യാത്രവസാനമാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്.
രാത്രികാലങ്ങളിലാണ് ഇത്തരം സംഘങ്ങള്‍ കൂടുതലായും വിലസുന്നത്. രണ്ടും മൂന്നും ചെറുസംഘങ്ങളായി കറങ്ങുന്ന ഇവര്‍ ഉറങ്ങി ക്കിടക്കുന്ന യാത്രക്കാരുടെ സമീപത്ത് ഇരുന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന ശേഷം തൊട്ടടുത്ത സ്റ്റേഷനുകളില്‍ ഇറങ്ങി ഉടന്‍ അടുത്ത കംമ്പാര്‍ട്ട്മെന്റില്‍ കയറുകയാണ് പതിവ്. രാത്രി എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കാരയ്ക്കല്‍ എക്സ്പ്രസ്, പുനലൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍, തിരുവന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എന്നീ തീവണ്ടികളില്‍ നിരവധി യാത്രക്കാരെയാണ് തട്ടിപ്പിനിരയാക്കുന്നതെന്ന് പരാതിയുണ്ട്.
ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നുവെന്ന വ്യജേന ബാഗുമായി യാത്ര ചെയ്യുന്ന ഇത്തരം സംഘങ്ങളെക്കുറിച്ച് പോലീസിന് കൃത്യമായ സൂചനകള്‍ ഉണ്ടായിട്ടും വേണ്ടത്ര പരിശോധന നടത്തുവാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. കവര്ച്ചക്കിരയാകുന്നവര് യാത്രാവസാനം റെയില്‍വേ പോലീസിലും മറ്റും പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും അന്വേഷണം നടക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: