പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് മഹാദുരന്തമായി കലാശിച്ചതില്‍ ക്ഷേത്രക്കമ്മിറ്റക്കാരുടെ ഉത്തരവാദിത്വം ഒട്ടും കുറച്ചുകാണാന്‍ പാടില്ലാത്തതാണ്. അവരുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കേണ്ടത്ര ഗൗരവമുള്ളതാണ്.
ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് കരിമരുന്നു പ്രയോഗം അനുവദിക്കുമ്പോള്‍/നടത്തുമ്പോള്‍ ക്ഷേത്രത്തിന്റെ വലിപ്പം, വെടിക്കെട്ട് നടത്താന്‍ ക്ഷേത്രത്തിന്റെ കൈവശം വേണ്ടത്ര വിസ്തൃതിയുള്ള ഭൂമി ഉണ്ടോ എന്നുള്ള വസ്തുത, സാദ്ധ്യതയുള്ള ജനക്കൂട്ടത്തിന്റെ വലിപ്പം, വെടിക്കട്ട് നടത്തുന്ന സ്ഥലത്തോട് അയല്പക്കത്തെ പാര്‍പ്പിടങ്ങളുടെ അടുപ്പം, വെടിക്കെട്ട് നിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ ശക്തി, അളവ് എന്നിവയെല്ലാം കണക്കിലെടുക്കാറില്ലേ?
അത്യധികം സ്ഫോടനശക്തിയുള്ള അമിട്ടുകളും മറ്റുമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉപയോഗിച്ചതെന്ന് അറിയുന്നു. ഇത്രയധികം ശക്തിയുള്ളവയുടെ ആവശ്യം ഉത്സവസ്ഥലത്ത് ആവശ്യമുണ്ടോ? അമ്പലപ്പറമ്പ് ദൃശ്യംകണ്ടാല് തോന്നുന്നത് അവിടെ ഭൂകമ്പമുണ്ടായ സ്ഥലം പോലെയാണ്. അപ്രകാരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍പോലും ഇടിഞ്ഞുപൊളിഞ്ഞു വീഴണമെങ്കിലും നൂറിലധികം പേര് മരിക്കണമെങ്കിലും നാനൂറോളം പേര്‍ക്ക് പൊള്ളലേല്ക്കണമെങ്കിലും സാധാരണ വെടിമരുന്നായിരിക്കില്ല ഉപയോഗിച്ചത്. അത് തീര്‍ച്ചയായും ഉത്സവക്കമ്മറ്റിക്കാരുടെ അറിവോടെയല്ലാതെയും ആയിരിക്കില്ല. ആയതിനാല്‍ ഈ മഹാദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കായിരിക്കണം.
ആര്. ഗോപാലകൃഷ്ണന് നായര്‍, കൊച്ചുവട്ടുകുളം, ഏറ്റുമാനൂര്‍
വായനശാലകളിലെല്ലാം ‘ജന്മഭൂമി’ എത്തട്ടെ
ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരമുള്ള അയ്യായിരത്തോളം വായനശാലകള്‍ കേരളത്തിലുണ്ട്. അംഗീകാരമില്ലാത്തവയും നൂറുകണക്കിനുണ്ട്. എല്ലാ വായനശാലകളിലും ‘ജന്മഭൂമി’ ദിനപ്പത്രം എത്തണം.
മുഖ്യധാരാപ്പത്രങ്ങളും ഇതര പത്രങ്ങളും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നല്കുന്നു. വളച്ചൊടിച്ച വാര്‍ത്തകള്‍ നല്കുന്നു. വാര്‍ത്തകള്‍ നല്കാതിരിക്കുന്നു.
നിഷ്പക്ഷമതികള്‍ക്കൊക്കെ ഇതറിയാം. ദശലക്ഷങ്ങള്‍ പത്രവായന, ഗൗരവമായി എടുത്തിട്ടുള്ള കേരളത്തില്‍ ‘സോഷ്യല്‍ മീഡിയ’ (ഫെയ്സ് ബുക്ക് തുടങ്ങിയവ)കൊണ്ടുമാത്രം ആയില്ല. കേന്ദ്രഗവണ്മെന്റിന്റെ നേട്ടങ്ങള്‍ ജന്മഭൂമിയിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം എല്ലാ വായനശാലകളിലും ജന്മഭൂമി എത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വരുന്ന 50 ദിനങ്ങള്‍ പ്രധാനം തന്നെ.
കേരളത്തിലെ ഏത് പ്രദേശമെടുത്താലും ജന്മഭൂമിയുടെ അനുഭാവികളുണ്ടാകും. ഇവരില്‍ പലരുടെയും സഹായമുണ്ടെങ്കില്‍ ഇതുവരെ പത്രമെത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാനാകും. ഇവിടെയും ഗ്രന്ഥശാലകളെ പ്രത്യേകം പരിഗണിക്കണം. ഇന്നും വായനക്കാര്‍ വന്നുചേരുന്ന ഇടമാണ് ഗ്രന്ഥശാലകള്‍. ഈ അവസരം പാഴാക്കരുത്.
കെ.വി.സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: