ലക്നൗ: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള രൂപരേഖയുമായി യുപി തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന പ്രകടനപത്രിക മുസ്ലീങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളായ ഉമാഭാരതി, സൂര്യപ്രതാപ് സാഹി, കല്‍രാജ് മിശ്ര, മുക്താര്‍ അബ്ബാസ് നഖ്വി, നരേന്ദ്രസിംഗ് തോമാര്‍, സുദേന്ദ്ര കുല്‍ക്കര്‍ണി എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ഹിന്ദുധര്‍മം രാജ്യത്തിന്റെ ജീവസത്തയാണെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് സൂര്യപ്രതാപ് സാഹി അഭിപ്രായപ്പെട്ടു. വോട്ടുബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ഇടതുപാര്‍ട്ടികള്‍ എന്നിവ ഹിന്ദുധര്‍മത്തെ എതിര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അയോധ്യയില്‍ മഹത്തായ രാമക്ഷേത്രം നിര്‍മിക്കേണ്ടത് കോടിക്കണക്കായ ജനങ്ങളുടെ അഭിലാഷമാണ്. രാമന് രാജ്യത്തിന്റെ അഭിമാനത്തിന്റെയും അന്തസിന്റെയും പ്രതീകമാണ്. എന്നാല്‍ കപട മതേതരത്വംകൊണ്ടും വോട്ടുബാങ്ക് രാഷ്ട്രീയംകൊണ്ടും ഇത് എതിര്‍ക്കപ്പെടുകയാണ്. രാമക്ഷേത്രനിര്‍മാണത്തിനുള്ള എല്ലാ തടസങ്ങളും നീക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്, സാഹി പറഞ്ഞു.
മതസംവരണത്തെ ബിജെപി ശക്തമായി എതിര്‍ക്കുമെന്ന് പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് ഓംപ്രകാശ് സിംഗ് വ്യക്തമാക്കി. നാലര ശതമാനം മതസംവരണം നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ന്യൂനപക്ഷ പ്രീണനമാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇത് റദ്ദാക്കും. 27 ശതമാനം പിന്നോക്ക സംവരണം നിലനിര്‍ത്തും, സാഹി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: