ശ്രീകണ്ഠാപുരം: ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു. എന്‍ഡിഎയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ സംസ്ഥാന നേതൃത്വം ഉടനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളില്‍ ഇരിക്കൂര്‍ ഒഴികെയുള്ള മറ്റു മണ്ഡലങ്ങളിലെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമായുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരികയാണ്. ഇരിക്കൂറില്‍ ബൂത്ത്, പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. മണ്ഡലം, പഞ്ചായത്ത്, ബൂത്തല മാനേജ്മെന്റ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കഴിഞ്ഞദിവസം ശ്രീകണ്ഠാപുരത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരനാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മണ്ഡലം നേതൃത്വയോഗം വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, എ.പി.ഗംഗാധരന് തുടങ്ങി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍ഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് 17 ന് രാവിലെ 10.30 ന് പയ്യാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. 17 ന് മുമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമുണ്ടാകും. ജില്ലയില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷ നല്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂര്‍. ഇവിടെ 2011 ല്‍ ബിജെപിക്ക് 3258 വോട്ടും 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 4351 വോട്ടും 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 12,441 വോട്ടും ലഭിച്ചിട്ടുണ്ട്. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ വായിക്കമ്പം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. 11 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്താണ്. ജില്ലയിലെ പ്രധാന കുടിയേറ്റമേഖലകള്‍ ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം. ഈ മേഖലയില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: