പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന് ലഭിച്ച അനുഗ്രഹമാണെന്ന് തെളിയിക്കുന്നതാണ് രാജ്യത്തിന്റെ വികസിച്ചുവരുന്ന സമ്പദ്വ്യവസ്ഥയും ആഗോളതലത്തില്‍ ലഭിക്കുന്ന അംഗീകാരവും. ദാരിദ്ര്യത്തിന്റെ കരിനിഴല്‍ ഭാരതത്തിനുമേല്‍ ഇപ്പോഴില്ല എന്നുമാത്രമല്ല, വെടിക്കെട്ട് ദുരന്തത്തില്‍ തകര്‍ന്ന കേരളത്തിലെ പരവൂരില്‍ മണിക്കൂറിനുള്ളില്‍ പറന്നിറങ്ങിയ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.
ഇപ്പോള്‍ ഭാരത-യുഎസ് സൈനിക സഹകരണത്തിന് ധാരണയായെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ അറിയിച്ചിരിക്കുന്നു. യുഎസ് യുദ്ധക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഭാരതത്തില്‍നിന്നും ഇന്ധനം നിറയ്ക്കാനും ഭക്ഷണം, വെള്ളം തുടങ്ങിയവ ശേഖരിക്കാനും അനുമതി നല്കുന്ന കരാര്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നു. ഭാരത യുദ്ധക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഈ സൗകര്യം ലഭിക്കുമെങ്കിലും രാജ്യത്തിന്റെ പ്രതിരോധ-വിദേശ നയത്തിലെ വ്യതിയാനമായി ഇത് കണക്കാക്കപ്പെടുന്നു. മുന്‍കാലങ്ങളിലും യുഎസ് വിമാനങ്ങള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ അനുവദിച്ചിരുന്നുവെങ്കിലും അപ്പപ്പോള്‍ തീരുമാനമെടുക്കുകയായിരുന്നു. ഭാരത-യുഎസ് സൈനിക സഹകരണത്തിനും ഇപ്പോള്‍ ധാരണയായിരിക്കുകയാണ്.
അമേരിക്കയുടെ പാക് പക്ഷപാതം കുപ്രസിദ്ധമാണ്. താലിബാനെതിരെ മുമ്പ് അമേരിക്ക പാക്കിസ്ഥാനോട് സഖ്യത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ മൗലികമായ ചില വ്യതിയാനങ്ങള്‍ സംഭവിക്കുകയാണ്. തെക്കന്‍ ചൈനാ കടലില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഷ്ടണ്‍ കാര്‍ട്ടര്‍ ഭാരത സന്ദര്ശത്തിനൊരുങ്ങിയതും ഈവിധം ഒരു സൈനിക സഹകരണത്തിന് ധാരണയായതും. 10 കൊല്ലത്തെ സൈനിക സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാരിടൈം സെക്യൂരിറ്റിയും ജെറ്റ് ടെക്നോളജി സഹകരണവും സാധ്യമാകും.
ഭാരത-യുഎസ് ബന്ധം മെച്ചപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസത്തില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷമാണ്. അന്ന് വ്യാവസായികമായും സുരക്ഷാ കേന്ദ്രീകൃതമായും പല കരാറുകളും ഒപ്പിട്ടു. അതില്‍ സൈനിക സഹകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. രണ്ടുരാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്ത പ്രതിരോധ സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള സൈനിക അഭ്യാസങ്ങള്‍ക്കും സൈനിക വിവരങ്ങള്‍ കൈമാറുന്നതിനും ധാരണയായിട്ടുണ്ട്. ഭാരതം ഒരു ദരിദ്രരാജ്യമല്ല. ഏതുതരത്തിലുള്ള സൈനികോപകരണങ്ങളും വാങ്ങാന്‍ സാമ്പത്തികശേഷിയുള്ള രാജ്യമാണ്. ചൈനയെ പ്രതിരോധിക്കാന്‍ ശേഷി സ്വായത്തമാക്കിയിട്ടുള്ള ഭാരതം ഒരു സുദൃഢശക്തികൂടിയാണ്. ഇന്ന് അമേരിക്കയാണ് ഭാരതത്തിന് ഏറ്റവും അധികം ആയുധ സാമഗ്രികള്‍ നല്‍കുന്നത്.
റഷ്യ 10 ബില്യണ്‍ വിലയുള്ള ആയുധങ്ങള്‍ നല്കി രണ്ടാമതാണ്.
നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനങ്ങള്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് ഭാരതത്തോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. തന്റെ സൗദി സന്ദര്‍ശനത്തില്‍ പ്രവാസികളുടെ തൊഴില്‍പരമായ സുരക്ഷിതത്വം ഉറപ്പുവരുത്താനും നരേന്ദ്രമോദി ശ്രമിച്ചു എന്നതാണ്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ സൗദി സഹകരണം ഉറപ്പാക്കാനും മോദിയുടെ സന്ദര്‍ശനത്തിനു കഴിഞ്ഞു. സൗദിയുടെ പരമോന്നത ബഹുമതിയും നരേന്ദ്രമോദിക്ക് സമ്മാനിക്കപ്പെടുകയുണ്ടായി. ആസാം, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ ഇത് ഗുണകരമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്ത്തുള്ളയും ഒരു പത്രസമ്മേളനത്തില്‍ സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി.
നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം മുസ്ലിങ്ങള്‍ക്ക് ബിജെപിയോടുള്ള സമീപനത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് മോദിയുടെ ആസാം, ബംഗാള്‍ സന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെട്ടതായും നജ്മ ഹെപ്ത്തുള്ള പറയുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് കഴിയാത്തതരത്തില്‍ എണ്ണമേഖലയിലെ സഹകരണം നരേന്ദ്രമോദി ഉറപ്പാക്കിയത് എണ്ണ പ്രതിസന്ധി മറികടക്കാന്‍ സഹായകമാകും. ഭാരതം ഇന്ന് ആഗോള സാന്നിദ്ധ്യമുള്ള ഒരു സാമ്പത്തികശക്തിയായി, പരാശ്രയം കൂടാതെ ജനക്ഷേമത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: