കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഇത്തവണ മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മില്‍. ബിജെപിക്ക് വേണ്ടി യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം കേന്ദ്രകമ്മറ്റി അംഗവും സിറ്റിംഗ് എംഎല്‍എയുമായ ഇ.പി. ജയരാജനുമാണ് മത്സരിക്കുന്നത്. യുഡിഎഫിനു വേണ്ടി ജനതാദള്‍ യുണൈറ്റഡിലെ കെ.പി.പ്രശാന്തും മത്സരരംഗത്തുണ്ട്.
കീഴല്ലൂര്‍, കൂടാളി, പടിയൂര്‍, തില്ലങ്കേരി, കോളയാട്, ചിറ്റാരിപ്പറമ്പ്, മാലൂര്‍, മാങ്ങാട്ടിടം പഞ്ചായത്തുകളും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് മട്ടന്നൂര്‍ നിയോജകമണ്ഡലം. എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലമായിരുന്നു മട്ടന്നൂര്‍. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി വോട്ടിലുണ്ടായ വന്‍ വര്‍ധനവ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
പ്രധാനമായും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നത്. തുടക്കത്തില്‍ത്തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ബിജെപിക്ക് ശക്തമായ സാന്നിധ്യമുള്ള നിരവധി പ്രദേശങ്ങള്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലുണ്ട്.
മണ്ഡലത്തിലുടനീളം വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണവും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
വികസന നേട്ടങ്ങളൊന്നും എടുത്തുകാട്ടാനില്ലാതെയാണ് സിറ്റിംഗ് എംഎല്‍എ കൂടിയായ ഇ.പി.ജയരാജന് മത്സരത്തിനിറങ്ങുന്നത്. മലയോര മേഖലയായിട്ടുകൂടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുകയാണ്. എന്നാല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഏതെങ്കിലും തരത്തിലുള്ള പദ്ധതി നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന പ്രധാന റോഡായ വളവുപാറ റോഡിന്റെ പണി പാതിവഴിയില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. ഓവുപാലങ്ങളും പ്രധാന പാലങ്ങളും പൊളിച്ച് നിര്‍മ്മാണം പാതിവഴിയിലായതിനാല്‍ യാത്ര ഏറെ ദുഷ്കരമാണ്.
റോഡ് പ്രവൃത്തിക്കായി അധികൃതരെ സമീപിക്കാനോ പ്രശ്നം പരിഹരിക്കാനോ എംഎല്‍എ എന്ന നിലയില്‍ ഇ.പി.ജയരാജന് ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിക്കകത്തുള്ള ആഭ്യന്തര പ്രശ്നങ്ങളും സിപിഎമ്മിനെ അലട്ടുന്നുണ്ട്. മണ്ഡലത്തില്‍ തന്നെയുള്ള കേന്ദ്രക്കമ്മറ്റി അംഗമായ കെ.കെ.െൈശലജക്ക് മട്ടന്നൂര്‍ സീറ്റ് നല്‍കണമെന്നായിരുന്നു സിപിഎം പ്രദേശിക ഘടകം സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഇതിനെ മറികടന്ന് ഇ.പി.ജയരാജന് നേരിട്ട് ഇടപെട്ട് ശൈലജയെ കൂത്തുപറമ്പിലേക്ക് മാറ്റി മട്ടന്നൂരില്‍ മത്സരത്തിനിറങ്ങുകയായിരുന്നു. കെ.കെ.ശൈലജയെ വിജയസാധ്യതയില്ലാത്ത കൂത്തുപറമ്പിലേക്ക് മാറ്റിയതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം അസംതൃപ്തരാണ്. മണ്ഡലത്തിലെ വികസന മുരടിപ്പും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും തങ്ങള്‍ക്കെതിരാകുമോയെന്ന ഭയത്തോടെയാണ് സിപിഎം വോട്ടര്‍മാരെ സമീപിക്കുന്നത്.
ജനതാദള്‍ യുണൈറ്റഡിന് വേണ്ടി മാറ്റിവെച്ച മട്ടന്നൂരില്‍ മത്സരിക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ ഏറ്റവും അവസാനമായാണ് സ്ഥാനാര്‍ത്ഥിയായി കെ.പി.പ്രശാന്ത് രംഗത്തെത്തിയത്. കഴിഞ്ഞതവണ ജനതാദളിന് വേണ്ടി ജോസഫ് ചാവറയായിരുന്നു മത്സരത്തിനിറങ്ങിയത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ബിജു ഏളക്കുഴി ഇപ്പോള്‍ യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനാണ്. യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആര്‍എസ്എസിലൂടെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായ ബിജു ഏളക്കുഴി എബിവിപി ജില്ലാ സംഘടനാ സമതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഏളക്കുഴി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട്, മട്ടന്നൂര്‍ പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിരവധി ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ഏളക്കുഴിയിലെ ഗംഗാധരന്- പദ്മിനി ദമ്പതികളുടെ മകനാണ്.
സിപിഎം കേന്ദ്ര കമ്മറ്റി അംഗമാണ് ഇ.പി.ജയരാജന്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
യുവജനതാദള്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായ കെ.പി.പ്രശാന്ത് ജനതാദള്‍(യു) ജില്ലാ കമ്മറ്റി അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. മട്ടന്നൂര്‍ വലിയന്നൂരിലെ നാരായണന്-ചന്ദ്രിക ദമ്പതികളുടെ മകനായ പ്രശാന്ത് ബികോം ബിരുദധാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: