തിരുവനന്തപുരം: ബ്രാഹ്മണ മേധാവിത്വം വീണ്ടും അടിച്ചേല്പിക്കാന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും സംയുക്തമായി ശ്രമിക്കുകയാണെന്ന് ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പാര്‍ട്ട്ടൈം ശാന്തി നിയമനത്തിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം നടത്തിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ അംഗീകൃത തന്ത്രിമാരുടെയോ സ്ഥാപനത്തിന്റെയോ ലിസ്റ്റിലോ അനുബന്ധ ഉത്തരവിലോ ശിവഗിരിമഠത്തിന്റെ പേര് ഉള്‍പ്പെടുത്തിയില്ല.
മുന്‍കാലങ്ങളില്‍ ശിവഗിരി മഠത്തിന്റെ യോഗ്യതാ/പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ച് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ശാന്തിമാരെ നിയമിച്ചിട്ടുള്ളതാണ്. പുതിയതായി ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ അംഗീകൃത സ്ഥാപനങ്ങളുടെയും തന്ത്രിമാരുടെയും ലിസ്റ്റില്‍ ശിവഗിരിമഠത്തെ ബോധപൂര്‍വം അവഗണിച്ചിരിക്കുകയാണ്. ഈ ഉത്തരവില്‍ ശിവഗിരി മഠം ശക്തമായ പ്രതിഷേധവും അമര്‍ഷവും അറിയിക്കുന്നതായി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
ശിവഗിരിമഠത്തിന്റെ സര്‍ട്ടിഫിക്കറ്റിന് ദേവസ്വം ബോര്‍ഡില്‍ ലഭിച്ചിരുന്ന അംഗീകാരം അബ്രാഹ്മണരില്‍ നിന്നു യോഗ്യരായ ശാന്തിമാര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളില്‍ നിയമനം ലഭിക്കുന്നതിനും വൈദിക താന്ത്രിക മേഖലയിലേക്ക് അവര്‍ണരിലും ആഭിമുഖ്യം ജനിപ്പിക്കുന്നതിനും എല്ലാവരും സനാതന ധര്‍മത്തിന്റെ നേരവകാശികളാണെന്നുമുള്ള ആത്മാഭിമാനം ജനിപ്പിക്കുന്നതിനും പ്രയോജനപ്പെട്ടിരുന്നതാണ്.
ഹിന്ദുമതത്തില്‍ ബ്രാഹ്മണര്‍ അല്ലാത്തവര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പൂജിക്കാനോ മറ്റ് ക്ഷേത്രാചാരങ്ങളിലോ ആത്മീയമായ ചടങ്ങുകളിലോ പങ്കെടുക്കുവാനോ കഴിയാത്തരീതിയില്‍ മഹാഭൂരിപക്ഷം വരുന്ന അബ്രാഹ്മണരെ അകറ്റിനിര്‍ത്തുന്നത് ആധുനിക പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കം ഹൈന്ദവ ജനതയെ വീണ്ടും പഴയ വര്ണവിവേചനത്തിലേക്കോ മതപരിവര്ത്തനത്തിലേക്കോ തള്ളിവിടുമെന്ന കാര്യത്തില്‍ സംശയമില്ല.
ഹിന്ദുമതത്തില്‍ സാമൂഹിക നീതി ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സനാതന ധര്‍മത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനുള്ള ബാധ്യത തിരുവിതാംകൂര്‍/കൊച്ചി/മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കുണ്ട്. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട തന്ത്രിമാരുടെയും പ്രസ്ഥാനങ്ങളുടെയും ലിസ്റ്റില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ഈ ലിസ്റ്റ് വരുന്നതുവരെ നിലവിലുള്ള പാര്‍ടൈം ശാന്തിനിയമന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഋതംഭരാനന്ദ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: