കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ കളക്ടറെപ്പോലെ പോലീസിനെതിരെ ആഞ്ഞടിച്ച് എഡിഎം ഷാനവാസും. വെടിക്കെട്ടപകടത്തില്‍ വീഴ്ചയുണ്ടായത് തനിക്കല്ലെന്നും സുരക്ഷയൊരുക്കുന്നതില്‍ പോലീസിന്റെ ഭാഗത്താണ് വീഴ്ച വന്നതെന്നും എഡിഎം കുറ്റപ്പെടുത്തി. താന്‍ വാക്കാല്‍ അനുമതി നല്കിയെന്നു പറയുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്.
ഏപ്രില്‍ എട്ടിന് പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടു നടത്തുന്നതിന് താന്‍ നല്കിയ നിരോധനം പിന്‍വലിക്കുകയോ പിന്നീട് മാറ്റം വരുത്താമെന്ന് വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. അന്നേ ദിവസം തന്നെ ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും എഡിഎം പറഞ്ഞു. താന്‍ നല്കിയ ഉത്തരവ് പാലിക്കാതിരുന്ന പോലീസിനാണ് വീഴ്ചപറ്റിയത്. തനിക്കെതിരെ നിജസ്ഥിതി അറിയാതെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ആധികാരികമായ ഉത്തരവ് നല്കിയ ശേഷം വാക്കാല്‍ മാറ്റി പറഞ്ഞു എന്നൊക്കെ പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് എഡിഎം ചോദിച്ചു. അങ്ങനെയുണ്ടെങ്കില്‍ തന്നെ പോലീസിന് തന്നെ വിളിച്ചുചോദിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ. ഫോണിലൂടെയോ നേരിട്ടോ ആര്‍ക്കും വെടിക്കെട്ട് നടത്താമെന്നുള്ള വാഗ്ദാനം നല്‍കിയിട്ടില്ല. ക്ഷേത്രഭാരവാഹിയെന്ന പേരില്‍ ആരും തന്നെ വിളിച്ചിട്ടില്ല. സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നപോലെ തന്റെ പ്രതിനിധിയായി തഹസില്‍ദാരെ പരവൂരിലേക്ക് അയച്ചിട്ടില്ലെന്നും എംഡിഎം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: