ചെങ്ങന്നൂര്‍:അയ്യപ്പസ്വാമിയുടെ സന്നിധിയിലേക്കുള്ള യൗവനയുക്തകളായ സ്ത്രീകളുടെ സാന്നിദ്ധ്യം എന്തു വിലകൊടുത്തും തടയുമെന്ന് കേരള വിശ്വകര്‍മ്മസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്.ദേവദാസ് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കില്ല. 10 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്കും 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കും യഥേഷ്ടം മലകയറാനുള്ള അവകാശം ഉണ്ട്.
എന്നാല്‍ യൗവ്വനയുക്തകളായ സ്ത്രീകള്‍ക്ക് കാടും മലയും കടന്നുള്ള 41 ദിവസം വ്രതാനുഷ്ഠാനങ്ങളോടെ അയ്യപ്പദര്‍ശനം സാദ്ധ്യമല്ല എന്നതിനാലാണ് നൂറ്റാണ്ടുകളായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൗരാവകാശത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ ഹൈന്ദവ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ചോദ്യംചെയ്യാന്‍ ഒരു കോടതിക്കും അവകാശമില്ല. ഈശ്വരവിശ്വാസം പോലും നിയമത്തിന് അധീതമായിരിക്കെ ഈശ്വരവിശ്വാസത്തില്‍ നീതി നടപ്പാക്കുമെന്ന കോടതി ഭാക്ഷ്യം അസംബന്ധമാണ്. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെ സുപ്രീംകോടതി ചോദ്യം ചെയ്താല്‍ സുപ്രീം കോടതി വിധികളെ പൊതുസമൂഹം വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് ദേവദാസ് പറഞ്ഞു.
വ്യക്തിയുടെ അവകാശങ്ങളെയോ അധികാരങ്ങളേയോ കാട്ടുനീതികൊണ്ട് അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാല്‍ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂ. ഇവിടെ ശബരിമലയില്‍ സ്ത്രീകളുടെ ഒരു അവകാശവും നിഷേധിച്ചിട്ടില്ല. ഏത് കോടതി ഉത്തരവിട്ടാലും യൗവ്വനയുക്തകളായ ഒരു ഹിന്ദു സ്ത്രീയും മലകയറില്ലെന്നും ദേവദാസ് പറഞ്ഞു.
ജനറല്‍ സെക്രട്ടറി വി.പി.കൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.വാമദേവന്, ട്രഷറര്‍ വി.രാജപ്പന്, വൈസ് പ്രസിഡന്റുമാരായ പി.സി.നടേശന്, വി.രാജഗോപാല്‍, സെക്രട്ടറിമാരായ എന്‍.ശിവദാസനാചാരി, ചിത്രാസ് സോമന്, കെ.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: