തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുപ്പിച്ചു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മത്സരവെടിക്കെട്ടിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശങ്ങള്‍. വെടിക്കെട്ട് നടത്തുന്നതു സംബന്ധിച്ച ആചാരങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കു നല്കിയ സര്‍ക്കുലറില്‍ പറയുന്നു.
മത്സരവെടിക്കെട്ട് ക്ഷേത്രാചാരങ്ങളുമായി ബന്ധമില്ലാത്തതും മത്സരം ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതിനാല്‍ ക്ഷേത്രങ്ങള്‍ മത്സരവെടിക്കെട്ടിന് വേദിയാക്കാന്‍ പാടില്ല.
ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുകള്‍ക്ക് സുരക്ഷാസംവിധാനം പൂര്‍ണമായും ഉറപ്പാക്കണം. നിലവിലുള്ള നിയമ സംവിധാനത്തോട് പൂര്‍ണമായും സഹകരിച്ചു മാത്രമേ വെടിക്കെട്ടുകള്‍ നടത്തുവാന്‍ പാടുള്ളൂ.
ഉഗ്രസ്ഫോടക ശേഷയുള്ള അമിട്ട്, ഗുണ്ട്, കതിന തുടങ്ങിയവ വെടിക്കെട്ടിന്റെ ഭാഗമായി ഉപയോഗിക്കുവാന്‍ പാടില്ല. സ്ഫോടക ശേഷി കുറഞ്ഞതും ദൃശ്യഭംഗിയുള്ളതുമായ പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. വെടിക്കെട്ട് നടത്തുന്നതിന് മുമ്പായി നിലവിലുള്ള സ്ഫോടകവസ്തു നിയമവും ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സംഘാടകര്‍ പാലിച്ചിരിക്കണം.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പായി ഭക്തജനങ്ങളെ സുരക്ഷിതമായ അകലത്തില്‍ മാറ്റി നിര്‍ത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: