കൊച്ചി: മലയാളത്തിന്റെ നിത്യനിര്‍മ്മല പൗര്‍ണമിയായ മഹാകവി അക്കിത്തത്തിന് സാംസ്കാരിക കേരളം നവതിപ്രണാമം അര്‍പ്പിക്കുന്നു. തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ 16 ന് നടക്കുന്ന നവതി ആഘോഷപരിപാടികള്‍ മഹാകവി അക്കിത്തത്തിന്റെ സാന്നിദ്ധ്യത്തില്‍ കഥാകൃത്ത് ടി.പത്മനാഭന് ഉദ്ഘാടനം ചെയ്യുമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന് നായര്‍, ജനറല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന്, നവതി ആഘോഷ സ്വാഗതസംഘം അധ്യക്ഷന്‍ പത്മശ്രീ ടി.എ. സുന്ദര്‍ മേനോന്, ജനറല്‍ സെക്രട്ടറി വേണു ബി.നായര്‍, ജനറല്‍ കണ്‍വീനര്‍ എസ്.സജികുമാര്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് നടക്കുന്ന പ്രാരംഭസഭയില്‍ മുന്‍ ചീഫ് സെക്രട്ടറി ആര്.രാമചന്ദ്രന് നായര്‍ അധ്യക്ഷനായിരിക്കും. ലക്ഷ്മിദാസിന്റെ നാന്ദിഗീതത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തപസ്യ സഹാധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതം ആശംസിക്കും. ഡോ.എം. ലീലാവതി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ആഷാ മേനോന് എന്നിവര്‍ പ്രഭാഷണം നടത്തും. പ്രൊഫ.വി.മധുസൂദനന് നായര്‍, കാവാലം ശ്രീകുമാര്‍ എന്നിവര്‍ കവിതാലാപാനം നടത്തും. ഒരു മണിക്ക് പിറന്നാള്‍ സദ്യ.
ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ നടക്കുന്ന സര്‍ഗസംവാദത്തില്‍ സദസ്യരുമായി ആശയം പങ്കുവെക്കല്‍ നടക്കും.
പി. വത്സല, സി.രാധാകൃഷ്ണന്, ശ്രീകുമാരന്‍ തമ്പി, പി.നാരായണക്കുറുപ്പ്, മാടമ്പ് കുഞ്ഞുക്കുട്ടന്, കെ.ബി.ശ്രീദേവി, വി.മധുസൂദനന് നായര്‍, പ്രൊഫ.സി.ജി. രാജഗോപാല്‍, കാലടി മോഹനകൃഷ്ണന്, ഡോ. കൂമുള്ളി ശിവരാമന്, ഡോ.അമ്പലപ്പുഴ ഗോപകുമാര്‍, സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരിക്കും. ഡോ. ലക്ഷ്മീശങ്കറാണ് സംയോജക.
3.30 ന് അക്കിത്തം കവിതകളുടെ നൃത്താവിഷ്കാരം സൗമ്യസതീഷ് നിര്‍വഹിക്കും.
4 മണിക്ക് നടക്കുന്ന സമാദരണ സഭ കേന്ദ്ര സാംസ്കാരിക വകുപ്പു മന്ത്രി ഡോ. മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. പി.വത്സല അദ്ധ്യക്ഷത വഹിക്കും. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, ചെമ്മനം ചാക്കോ, ആര്.രാമചന്ദ്രന് നായര്‍, പ്രൊഫ.എം.കെ. സാനു, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ദേവന്, മേജര്‍ രവി, പി. നാരായണക്കുറുപ്പ്, മാടമ്പ് കുഞ്ഞുകുട്ടന്, പി.ഇ.ബി. മേനോന്, ഗോകുലം ഗോപാലന് എന്നിവര്‍ മഹാകവിയെ ആദരിക്കും. മഹാകവി അക്കിത്തം മറുപടി പറയും.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പത്മശ്രീ പി. പരമേശ്വരന്, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരിക്കും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ സ്വാഗതവും പത്മശ്രീ ഡോ.ടി.എ. സുന്ദര്മേനോന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: