തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടം സംബന്ധിച്ച് സിബിഐ ഉള്‍പ്പെടെയുള്ള ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടസ്ഥലത്തിന്റെ സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെ നാശനഷ്ടങ്ങളെ സംബന്ധിച്ചും മറ്റ് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഉപസമിതി ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
അപകടം നടന്ന സ്ഥലത്തിന് സമീപ പ്രദേശങ്ങളിലുള്ള നാശനഷ്ടം വിലയിരുത്താനും ജനങ്ങള്‍ക്കു വേണ്ട ആശ്വാസ നടപടികള്‍ക്കുമാണ് സര്‍ക്കാര്‍ ഇനി പ്രാധാന്യം നല്‍കുക. നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. കിണറുകള്‍ തകര്‍ന്നു. കൃഷിനാശം സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റില്ലെങ്കിലും നിരവധി പേര്‍ക്ക് കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ട്. കേള്‍വി സഹായികള്‍ ഉള്‍പ്പെടെയുള്ള ഉപകരണം നല്‍കേണ്ടതുണ്ട്. മന്ത്രിസഭാ ഉപസമിതി സമീപവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിയും. നാശനഷ്ടങ്ങളുടെയും പ്രത്യേക ആരോഗ്യ പരിരക്ഷ വേണ്ടവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമിതി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഉടനടി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വെടിക്കെട്ട് നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍വകക്ഷിയോഗം ഇന്ന് ഉച്ചക്ക് രണ്ടിന് സെക്രട്ടേറിയറ്റില്‍ ചേരും. വിശ്വാസവും ആചാരവും പാരമ്പര്യവും കണക്കിലെടുത്ത് വെടിക്കെട്ട് തുടരണമെന്ന ആവശ്യം ഒരു വശത്തുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കണമെന്ന വികാരവും നിലനില്ക്കുന്നു.
തിരിച്ചറിയാന്‍ അവശേഷിക്കുന്ന മൃതദേഹങ്ങളെക്കാള്‍ കൂടുതല്‍ പേരെ കാണാനില്ലെന്ന പരാതികളാണ് ലഭിച്ചിട്ടുള്ളത്.
കടുത്ത ചൂടില്‍ ശരീരം പൂര്‍ണമായി നശിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടം ദേശീയ ദുരന്തമായി എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ തീരുമാനം.
അന്വേഷണത്തില്‍ യാതൊരു വീഴ്ചയും അലംഭാവവും ഉണ്ടായിട്ടില്ല. നിരവധി പേരെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തു. അപകടം നടന്ന് ആദ്യ 48 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: